കൊല്ലം: കോവിഡ് പോസിറ്റീവായ രോഗി ഫലം അറിഞ്ഞിട്ടും പുറത്തിറങ്ങി നടന്നത് ആശങ്കയ്ക്കിടയാക്കി. പരിശോധനാഫലം വാങ്ങാൻ സ്വകാര്യ ലാബിലേക്ക് രോഗി നേരിട്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ഇടപെട്ട് ആംബുലൻസ് വരുത്തി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പതിനൊന്നരയോടെ കൊല്ലം ചിന്നക്കടയിലായിരുന്നു സംഭവം.
ഫലം വാങ്ങി ജില്ലാ ആശുപത്രിയിലേക്ക് നടന്നുപോകുകയായിരുന്നു ഇയാൾ. പോലീസുകാർ കൈകാണിച്ചുനിർത്തി ചോദ്യംചെയ്തപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്നു പറയുന്നത്. ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞു. പോലീസ് ഉടൻതന്നെ ആംബുലൻസ് വരുത്തി ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. കോവിഡ് പോസിറ്റീവായ ആൾതന്നെയാണ് നേരിട്ടെത്തി ഫലം വാങ്ങിയിരിക്കുന്നതെന്നു മനസ്സിലാക്കിയ ലാബിലെ ജീവനക്കാരും ഇയാളെ അന്വേഷിച്ച് പിന്നാലെ എത്തിയിരുന്നു. രോഗി ഇരുന്നയിടവും പരിസരവും അണുവിമുക്തമാക്കി. നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളായിരുന്നു രോഗി.
രോഗം പോസിറ്റീവാണെന്ന് അറിഞ്ഞാൽ എവിടെയാണോ ഉള്ളത്, അവിടെത്തന്നെ മറ്റുള്ളവരുമായി സുരക്ഷിത അകലംപാലിച്ചു നിൽക്കുക. ബന്ധപ്പെട്ട വാർഡിലെ ആശാ വർക്കറെയോ ദിശ നമ്പരിലോ വിളിക്കുക. ഇതാണ് ശരിയായ മാർഗമെന്ന് പോലീസ് ഇയാളെ അറിയിച്ചു. ദിശ നമ്പർ:1056. 0471-230925056 എന്നീ നമ്പറിലും അറിയിക്കാം. തുടർനടപടികൾക്കുള്ള നിർദേശങ്ങൾ ലഭിക്കും.
Discussion about this post