തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജന്. ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് സര്‍ക്കാര്‍ കുറച്ചതോടെ പരിശോധന നടത്താന്‍ ചില ലാബുകള്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതിനെത്തുടര്‍ന്ന് ചില ലാബുകള്‍ ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്നതായിശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിശദമായ ഒരു പഠനത്തിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത് എന്ന് മനസ്സിലാക്കണം.
വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങള്‍ക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താന്‍ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്.
ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അല്ലാത്തവരും സഹകരിക്കണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ടെസ്റ്റ് നടത്തുന്നതില്‍ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സര്‍ക്കാറിന് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍ടിപിസി ആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തയും വന്നു.
‘ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ല ഇത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കും’ – മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്യാവുന്നതാണ്. പക്ഷേ, ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരു കാരണവശാലും എടുക്കാന്‍ പാടില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്.
Discussion about this post