കല്ലടിക്കോട്: വിഷുദിനത്തിൽ അച്ഛന്റെ ബൈക്കിലിരുന്ന് പിഞ്ചുകുഞ്ഞുങ്ങളായ അമർനാഥിന്റെയും ആരവ്നാഥിന്റെയും അമ്മ വീട്ടിലേക്കുള്ള യാത്ര അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള അവസാന യാത്രയായത് നോവാകുന്നു. ഇരുകുഞ്ഞുങ്ങളേയും അനാഥത്വത്തിലേക്ക് തള്ളിവിട്ട് അച്ഛനും അമ്മയും ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് ബൈക്കും കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലത്തൂർ മേലാർക്കോട് ചാട്ടറപറമ്പിൽ രതീഷ്(36) ഭാര്യ ധന്യ (26) എന്നിവർ മരിച്ചത്.
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടനെയായിരുന്നു രതീഷിന്റെ മരണം. പിന്നാലെ വെള്ളിയാഴ്ച രാവിലെ 5.30ഓടെ ധന്യയും മരിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഇരുവരുടേയും മരണത്തോടെ മക്കളായ അഞ്ചു വയസ്സുള്ള അമർനാഥും രണ്ടു വയസ്സുള്ള ആരവ്നാഥും ആരോരുമില്ലാത്തവരായി. അപകടത്തിൽ അമർനാഥിന് പരിക്കേറ്റിരുന്നെങ്കിലും അപകടനില തരണം ചെയ്തു. വിഷു ദിവസം രതീഷ് കാഞ്ഞിരത്തെ ഭാര്യാവീട്ടിലേക്ക് കുടുംബസമേതം ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. വൈകീട്ട് 4.30ഓടെ കാർ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് ലോറിയിലിടിക്കുകയായിരുന്നു.
Discussion about this post