കോഴിക്കോട്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ഉയർന്ന മുസ്ലിം ലീഗിന്റെ പതാക ബലമായി പിടിച്ചുതാഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥർ. നേരത്തെ മുതൽ തന്നെ രാഹുലിന്റെ പരിപാടികളിൽ മുസ്ലിംലീഗിന്റെ പതാകയ്ക്ക് വിലക്കുണ്ടെന്ന സൂചനകളുണ്ടായിരുന്നു. വയനാട്ടിലെ പരിപാടികളിൽ നിന്നും കെസി വേണുഗോപാലിന്റെ നിർദേശത്തെ തുടർന്ന് ലീഗ് പതാകകൾ റാലികളിൽ നിന്നും ഒഴിവാക്കിയത് വലിയവിവാദമായിരുന്നു.
മുസ്ലിം ലീഗിന്റെ പതാക വിലക്കിയെന്നും ഇതേതുടർന്ന് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ച് മടങ്ങിയെന്നുമായിരുന്നു വാർത്തകൾ. മാനന്തവാടിയിൽ നടത്തിയ റോഡ് ഷോയിൽ ലീഗ് പ്രവർത്തകർ കൊടി മടക്കി വെക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. എന്നാൽ ചിഹ്നം ആലേഖനം ചെയ്ത പതാക മാത്രമേ റോഡ് ഷോയിൽ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് യുഡിഎഫ് നൽകിയ വിശദീകരണം.
ഇതിന് പിന്നാലെയാണ് ഇന്നലെ കോഴിക്കോട് ബീച്ചിൽ നടന്ന രാഹുലിന്റെ പരിപാടിയ്ക്കിടെ ഉയർന്ന ലീഗ് പതാക രാഹുലിന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥർ ബലമായി പിടിച്ചുതാഴ്ത്തിയെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയായ ലീഗിന്റെ നൂർബിന റഷീദും നോർത്ത് സ്ഥാനാർത്ഥിയായ കെഎം അഭിജിത്തും സ്ഥലം എംപിയും അടക്കം വാഹനത്തിൽ ഇരിക്കുമ്പോഴാണ് പതാക ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. ആദ്യം പതാക ഉയർത്തരുത്, മാറ്റമെന്ന് ആവശ്യപ്പെടുകയും പിന്നീട് പ്രവർത്തകർ എതിർത്തതോടെ ഉദ്യോഗസ്ഥർ പതാക ബലമായി വലിച്ച് നീക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് സൗത്ത്, നോർത്ത്, ബേപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പുതിയ കടവിൽ നിന്ന് ലൈറ്റ് ഹൗസ് വരെയായിരുന്നു രാഹുലിന്റെ റോഡ് ഷോ.
രാഹുൽ ഗാന്ധി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വേളയിൽ നടത്തിയ പ്രചാരണത്തിൽ ഉയർത്തിയ മുസ്ലിം ലീഗ് കൊടികളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാകിസ്താൻ പതാകയുമായി ഉപമിച്ചത് വലിയ വിവാദമായിരുന്നു.
Discussion about this post