ചെറുവത്തൂർ: കാസർകോട്ടെ ചെറുവത്തൂരിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തനിലയിൽ. ദാരുണസംഭവം ചെറുവത്തൂർ മടിക്കുന്നിലാണ് നടന്നത്. ഓട്ടോ ഡ്രൈവറായ പിലിക്കോട് മടിവയലിലെ കെആർ രുകേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ചത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കും കൊലപാതകത്തിനും രുകേഷിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശിയായ രുകേഷിന്റെ ഭാര്യ സബിയ ഒരു വർഷത്തോളമായി പിണങ്ങി കഴിയുകയായിരുന്നു.
മകളായ വൈദേഹിയുടെ പിറന്നാൾ ആഘോഷിച്ച് വൈകിട്ട് കുട്ടികളുമായി മടിവയലിലെ വീട്ടിൽനിന്ന് ഇറങ്ങിയ രുകേഷ് തിരിച്ചെത്താത്തതിനെ തുടർന്ന് അനുജൻ ഉമേഷ് അന്വേഷിക്കുന്നതിനിടയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെത്തിച്ച് മക്കളെ കൊലപ്പെടുത്തിയശേഷം രുകേഷ് തൂങ്ങി മരിക്കുകയായിരുന്നെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
രണ്ടാഴ്ച മുൻപാണ് രുകേഷ് ഭാര്യ വീട്ടിൽനിന്നു 2 കുട്ടികളെയും കൂട്ടി മടിവയലിലെ തറവാട് വീട്ടിൽ എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post