ഇരിക്കൂറിലെ പ്രതിഷേധം കെട്ടടങ്ങുന്നില്ല; സജീവ് ജോസഫിനെ വേണ്ടെന്ന് ഒരു വിഭാഗം; പൊട്ടിത്തെറി അടങ്ങാതെ കോൺഗ്രസ്

sajeev-joseph irikkoor

കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ എ വിഭാഗത്തിനെ പരിഗണിച്ചില്ലെന്ന് ആരോപിച്ച കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. കെസി ജോസഫിനെ മാറ്റി നിർത്തി ഹൈക്കമാൻഡിന്റെ ഇടപെടലോടെ യുഡിഎഫ് സ്ഥാനാർത്ഥിയായി സജീവ് ജോസഫിനെ നിയോഗിച്ചതാണ് കോൺഗ്രസ് എ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന പിടിവാശിയിലാണ് എ വിഭാഗം നേതാക്കൾ.

ഇക്കാര്യം അംഗീകരിച്ചില്ലെങ്കിൽ വിമത സ്ഥാനാർത്ഥിയെ നിർത്താനും സാധ്യതയുണ്ട്. വിമത നീക്കം വേണമോ എന്ന് തീരുമാനിക്കാൻ എ വിഭാഗം പതിനഞ്ചംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. കണ്ണൂരിൽ നിന്ന് മടങ്ങിയ എംഎം ഹസനും കെസി ജോസഫും ഇന്ന് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിക്കും.

കണ്ണൂർ ഡിസിസി അധ്യക്ഷ പദവി എ വിഭാഗത്തിന് നൽകി സുധാകരന് താത്പര്യമുള്ളയാളെ മറ്റൊരു ജില്ലയിൽ അധ്യക്ഷനാക്കാം എന്ന ഫോർമുലയും ചർച്ചയിലുണ്ട്. അതേസമയം, പ്രതിഷധങ്ങൾക്ക് ചെവി കൊടുക്കാതെ നാളെ നാമനിർദ്ദേശ പത്രിസമർപ്പിച്ച് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇരിക്കൂർ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാൻ ആകുമെന്നായിരുന്നു സ്ഥാനാർത്ഥി സജീവ് ജോസഫ് ഇന്നലെ പ്രതികരിച്ചത്.

അതേസമയം, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സോണി സെബാസ്റ്റ്യൻ. ഡിസിസി അധ്യക്ഷ പദവി എന്ന ഫോർമുല അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെസി വേണുഗോപാലിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറിൽ സ്ഥാനാർത്ഥി ആയതാണ് എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം. സീറ്റ് പ്രതീക്ഷിച്ച കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനടക്കം ജില്ലയിലെ അൻപതോളം എ ഗ്രൂപ്പ് നേതാക്കൾ കൂട്ടരാജി നൽകി.

Exit mobile version