തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നിൽ ചില ചീഞ്ഞുനാറ്റങ്ങൾ ഉണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്ന് കോൺഗ്രസ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. ഇ ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി രഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലർക്കും ഇഡിയെ പേടിയുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
കേന്ദ്രസർക്കാരിന്റെ കയ്യിലാണ് ഇഡിയിരിക്കുന്നത്. കൊച്ചി മെട്രോ, ഡൽഹിയിലെ ഡിഎംആർസി, പാലാരിവട്ടം പാലം ഇതിലെല്ലാം തെരഞ്ഞെടുക്കുന്ന ഇ ശ്രീധരന് കയ്യും മെയ്യും മറന്നിട്ടാണ് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്. അപ്പോൾ ഈ വയസ്സുകാലത്ത് അദ്ദേഹം ബിജെപിയിൽ പോകണമെങ്കിൽ ഡെൻമാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു എന്ന പോലെ എന്തൊക്കെയോ ചില ചീഞ്ഞുനാറ്റങ്ങൾ ഉണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. പോയ മേജർ രവി വരെ മടങ്ങി വരുന്ന ഈ സമയത്ത് അദ്ദേഹം അങ്ങോട്ട് പോകേണ്ട വല്ല കാര്യവുമുണ്ടോ?
ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ജീവിതത്തിലൊരിക്കലും കിട്ടാത്ത ഒരു പദവിയിലേക്ക് ആരെ വേണമെങ്കിലും ഉയർത്തിക്കാണിക്കാമല്ലോ എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ മറുപടി.
ബിജെപിക്ക് ഈയടുത്തകാലത്തൊന്നും കേരളത്തിൽ സീറ്റ് പിടിക്കാനാകില്ലെന്നും ആകെയുള്ള ഒരു സീറ്റ് നേമത്താണ്. അതുംകൂടി നഷ്ടപ്പെടാൻ പോകുകയാണ്. കുമ്മനം രാജശേഖരനാണ് മത്സരിക്കാൻ പോകുന്നത്. രാജഗോപാലിന് രാഷ്ട്രീയത്തിനതീതമായ ബന്ധമുള്ളതുകൊണ്ടാണ് അദ്ദേഹം വിജയിച്ചത്.
മാത്രമല്ല ദുർബലനായ സ്ഥാനാർത്ഥിയായിരുന്നു യുഡിഎഫിന്റേത്. ജനതാദൾ ആയിരുന്നു മത്സരിച്ചത്. ഇത്തവണ ഇവിടെ കോൺഗ്രസ് മത്സരിക്കാൻ പോകുകയാണ്. കുമ്മനമൊന്നും ഇത്തവണ നിയമസഭയിൽ വരുമെന്ന് പ്രതീക്ഷിക്കണ്ട, രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
Discussion about this post