ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഏപ്രിലിൽ തന്നെ നടക്കും. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.
കേരളത്തിലെ 140 മണ്ഡലങ്ങൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. 18 കോടി 86 ലക്ഷം വോട്ടർമാർ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മേയ് രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. മാർച്ച് 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20ന്. പത്രിക പിൻവലിക്കാനുള്ള തീയതി മാർച്ച് 22നാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ആസാമിൽ മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടെ എണ്ണം 40,771 ആയി വർധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. ഉത്സവം, പരീക്ഷ എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Discussion about this post