കോട്ടയം: പാപ്പിയമ്മയെ പലരും സോഷ്യൽമീഡിയയിലൂടെ കണ്ട് പരിചിതയായിരിക്കും. ഈയടുത്ത് വൈറലായ ഫോട്ടോഷൂട്ടിൽ താരമായിരുന്നു ഈ വയോധിക. എന്നാൽ ചിരിക്കുന്ന ചിത്രത്തിനപ്പുറം കഷ്ടപ്പെടുന്ന, തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു കൂരയില്ലാത്ത പാപ്പിയമ്മയെ അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ, പാപ്പിയമ്മയ്ക്ക് തണലായി എത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ.
രേഖകളൊന്നുമില്ലാതെ കുടികിടക്കുന്ന പത്ത് സെന്റ് സ്ഥലത്തെ കൊച്ചുകൂരയ്ക്ക് ഒരു കതകായിരുന്നു പാപ്പിയമ്മയുടെ ആഗ്രഹം. തകർന്നു വീഴാറായ കുടിലിലെ കതക് അതിലേറെ ശോചനീയാവസ്ഥയിലായിരുന്നു.
എന്നാൽ കതക് മാത്രമല്ല, അടച്ചുറപ്പുള്ള ഒരു വീടു തന്നെ നിർമ്മിച്ചു നൽകാമെന്ന് ബോബി ചെമ്മണ്ണൂർ വാക്കു നൽകുകയായിരുന്നു. തലയോലപ്പറമ്പ് വടയാർ തേവലക്കാട് പാടത്തിന്റെ ഓരത്തെ കുടിലിൽ തനിച്ചു കഴിയുന്ന 98കാരിയായ പാപ്പിയമ്മയ്ക്ക് തന്റെ വാർധക്യകാലത്ത് തണലായി ബോബി എത്തിയിരിക്കുന്നത്.
ബോബി ചെമ്മണ്ണൂർ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് വീടു നിർമ്മിച്ചു നൽകുന്നത്. മൂന്ന് മാസത്തിനകം അടച്ചുറപ്പുള്ള വീടു നിർമ്മിച്ചു നൽകുമെന്ന് ഉറപ്പു നൽകിയാണ് ബോബി ചെമ്മണ്ണൂർ മടങ്ങിയത്. പാപ്പിയമ്മയുടെ ഭർത്താവിനു കുടികിടപ്പായി കിട്ടിയ പത്തു സെന്റ് സ്ഥലം ഉണ്ടെങ്കിലും രേഖാമൂലം സ്വന്തം പേരിലാക്കാത്തതിനാൽ വീടിനു സർക്കാർ ധനസഹായം ലഭിച്ചില്ല.
പാപ്പിയമ്മയുടെ ഭർത്താവ് മൈലാടി വർഷങ്ങൾക്കു മുമ്പ് മരിച്ചു. മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഈ കൂരയിൽ ഇവർ തനിച്ചായി. പറമ്പിൽ വീഴുന്ന തേങ്ങയും അടയ്ക്കയുമൊക്കെ പെറുക്കി കൂട്ടി തലയോലപ്പറമ്പ് ചന്തയിൽ കൊണ്ടുപോയി കൊടുത്തു ലഭിക്കുന്ന പണം കൊണ്ടാണ് പാപ്പിയമ്മ ജീവിക്കുന്നത്. നാട്ടിൻ പുറത്തെ ജീവിത രീതിയെ കുറിച്ച് ഹ്രസ്വ ചിത്രം എടുക്കാൻ വന്ന ക്യാമറാമാൻ മഹാദേവൻ തമ്പിയോട് മുണ്ടാർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് പാപ്പിയമ്മയുടെ അവസ്ഥ പറഞ്ഞത്.
പാപ്പിയമ്മയുടെ ജീവിതം പകർത്തിയ മഹാദേവൻ ചെയ്ത ഫോട്ടോഷൂട്ട് വൈറലായിരുന്നു. കുടിലിന് ഒരു വാതിൽ പിടിപ്പിച്ചു തരാമോ എന്നായിരുന്നു മഹാദേവൻ തമ്പിയോട് പാപ്പിയമ്മയ്ക്ക് ഫോട്ടോഷൂട്ടിന് പകരമായി ചോദിക്കാനുണ്ടായിരുന്നത്. പാപ്പിയമ്മയുടെ ചിത്രങ്ങൾ വൈറലായപ്പോൾ ബോബി ചെമ്മണ്ണൂർ തന്നെ സഹായവുമായി എത്തുകയായിരുന്നു.
ബോബി ചെമ്മണ്ണൂർ നേരത്തെ, നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജൻ-അമ്പിളി ദമ്പതികളുടെ മക്കൾക്കും സഹായവുമായി എത്തിയിരുന്നു.
Discussion about this post