കൊട്ടാരക്കര: മകനെ ഗൾഫിലേക്ക് യാത്രയാക്കി മടങ്ങിയ ദമ്പതികളുടെ ജീവനെടുത്ത വാഹനാപകടത്തിൽ ഞെട്ടി നാട്ടുകാർ. കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയാണ് ദമ്പതികൾ മരിച്ചത്. പന്തളം കടക്കാട് പള്ളിതെക്കതിൽ (ഷെഫിൻ മൻസിലിൽ നാസറുദ്ദീൻ (56), ഭാര്യ സജിലാ ബീവി( 45) എന്നിവരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരുടെ മരുമകളായ യുവതി ഗുരുതരാവസ്ഥയിലാണ്. എംസി റോഡിൽ പനവേലി ജങ്ഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
ഗൾഫിലേക്കു മടങ്ങിയ മൂത്ത മകൻ ഷെഫീക്കിനെ യാത്രയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. നാസറുദ്ദീനും സജിലാബീവിയും അപകടത്തിൽ തത്ക്ഷണം മരിച്ചു. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന സുമയ്യയ്ക്കു ഗുരുതരമായി പരിക്കേറ്റു. സുമയ്യ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. പോലീസും അഗ്‌നിരക്ഷാസേനയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
കെഎസ്ആർടിസി ബസിലുണ്ടായിരുന്ന ഉമ്മന്നൂർ സ്വദേശികളായ അഞ്ജു(20), രാധ(49), സുമതി(53), ജാസ്മിൻ(20), ഷീന(38), അണ്ടൂർ സ്വദേശി ഗായത്രി(23) എന്നിവർക്കും പരിക്കുപറ്റി. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വലതുവശം കടന്ന് എതിരെ വരികയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിലേക്കു ഇടിച്ചുകയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
Discussion about this post