കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ വീട്ടുടമയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റിൽ പൂട്ടിയിട്ടതിനെ തുടർന്ന് സാരികൾ കൂട്ടിക്കെട്ടി രക്ഷപ്പെടാനുളള ശ്രമത്തിനിടെയാണ് തമിഴ്നാട് കടലൂർ സ്വദേശിനിയായ കുമാരി എന്ന സ്ത്രീ ഫഌറ്റിൽ നിന്നും താഴേയ്ക്ക് വീണ് പരിക്കേറ്റ് മരിച്ചത്.
സംഭവം ഒതുക്കി തീർക്കാൻ അഭിഭാഷകൻ ശ്രമിക്കുകയും ചെയ്തിരുന്നു. കേസിൽ ഫഌറ്റുടമയായ അഭിഭാഷകൻ ഇംതിയാസ് അഹമ്മദിനെതിരെ അന്യായമായി തടങ്കലിൽ വെച്ചതിനും മനുഷ്യക്കടത്തിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽപ്പോയതിന് പിന്നാലെയാണ് അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.
തമിഴ്നാട് കടലൂരിൽ നിന്ന് കൊച്ചിയിലേക്ക് ജോലിക്കായി വരുന്ന സമയം വീട്ടാവശ്യത്തിനായി പതിനായിരം രൂപ കുമാരി മുൻകൂറായി വാങ്ങിയിരുന്നു. പിന്നീട് ഭർത്താവ് ശ്രീനിവാസൻ കുമാരിയോട് തിരിച്ചുനാട്ടിലെത്താൻ ആവശ്യപ്പെട്ടതോടെ ഇക്കഴിഞ്ഞ നാലിന് നാട്ടിലേക്ക് മടങ്ങണമെന്ന് കുമാരി വീട്ടുടമയം അറിയിച്ചു. എന്നാൽ മുൻകൂർ പണം തിരികെ തന്നിട്ട് പോയാൽ മതിയെന്ന് ഇംതിയാസ് വാശിപിടിച്ചു. ഒടുവിൽ കടം വാങ്ങിയ എണ്ണായിരം രൂപ നാട്ടിൽ നിന്ന് കുമാരിയുടെ അക്കൗണ്ടിലേക്ക് മകൻ അയച്ചുകൊടുത്തു. ശേഷിക്കുന്ന രണ്ടായിരം രൂപകൂടി കിട്ടിയാലെ പോകാൻ പറ്റൂവെന്ന് ഫ്ലാറ്റ് ഉടമ നിലപാട് തുടർന്നു. അടുക്കളയിൽ പൂട്ടിയിടുകയും ചെയ്തു. ഇതോടെയാണ് കുമാരി സാരികൾ കൂട്ടിക്കെട്ടി ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ.
ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണാണ് കുമാരി മരിച്ചത്. ഇംതിയാസ് അഹമ്മദ് ജോലിക്കെന്ന പേരിൽ കുമാരിയെ തമിഴ്നാട്ടിൽ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം. അന്യായമായി തടങ്കലിൽ വെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുതിയ അന്വേഷണ സംഘത്തിന്റെയോ പുനരന്വേഷണത്തിന്റെയോ ആവശ്യമില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അറയിച്ചു.
Discussion about this post