ഫറോക്ക്: ഇതുവരെ അധ്വാനിച്ചും കഷ്ടപ്പെട്ടും സ്വരുക്കൂട്ടിയ ജീവിത സമ്പാദ്യം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് കത്തി തീർന്നതിന്റെ കണ്ണീരിലാണ് ഈ കുടുംബം. നല്ലളം കിഴുവനപ്പാടം കുറ്റിയിൽതറ കമലയുടെ കുടുംബത്തിനാണ് ഒരു രാത്രിയിലെല്ലാം നഷ്ടമായത്. അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയാണ് ഇവരുടെ സ്വപ്നങ്ങളെ തകർത്തത്. ഉടുതുണി ഒഴികെ അഗ്നിബാധയിൽ വീട്ടിലെ സർവതും കത്തിനശിച്ചു. പുതുതായി നിർമിക്കുന്ന വീടിനു സമീപം ഒരുക്കിയ താൽക്കാലിക ഷെഡിൽ താമസിച്ചുവരവെയാണ് തീപിടുത്തമുണ്ടായത്. ഈ ഷെഡിൽ കമലയും മകൻ മജുരാജും കഴിഞ്ഞത്. കഴിഞ്ഞ രാത്രി 8.30നാണു ഷെഡിനു തീപിടിച്ചത്. ഈ സമയം കുടുംബം വീട്ടിലുണ്ടായിരുന്നില്ല.
പുതിയൊരു വീടെന്ന ഇവരുടെ ജീവിത സ്വപ്നവും ഇതോടെ കത്തിയുരുകി തീർന്നു. വീട് നിർമ്മാണത്തിനു സ്വരൂപിച്ച 5 ലക്ഷത്തോളം രൂപയാണ് തീപിടുത്തത്തിൽ ചാരമായി മാറിയത്. 7 പവൻ ആഭരണങ്ങളും നഷ്ടപ്പെട്ടു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ആളിപ്പടരുകയായിരുന്നു. വീടിന്റെ ആധാരം, അലമാര, ഫർണിച്ചർ, കട്ടിൽ, കിടക്ക, ഗൃഹോപകരണങ്ങൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ തുടങ്ങിയ സർവ സാധനങ്ങളും കത്തിച്ചാമ്പലായി. നഷ്ടം കണക്കാക്കുന്നതിനു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ കോർപറേഷൻ അസി. എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വില്ലേജ് അധികൃതർ അറിയിച്ചു.
കമലയുടെ വീട്ടിലെ അഗ്നിബാധയിൽ നല്ലളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനു ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്നു പരിശോധന നടത്തും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നുണ്ട്. വികെ സി മമ്മദ്കോയ എംഎൽഎ, വില്ലേജ് ഓഫിസർ സികെ സുരേഷ് കുമാർ, ഗ്യാസ് ഏജൻസി അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Discussion about this post