“ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം, പരസ്യമായി മാപ്പ് പറയണം”; കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് മേഴ്‌സിക്കുട്ടന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചത്. പരസ്യമായി മാപ്പ് പറയണമെന്നും കൂടാതെ ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

15 ദിവസത്തിനുള്ളില്‍ ഇത് ചെയ്യാത്ത പക്ഷം നിയമവഴിയിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ സ്വര്‍ണ്ണക്കടത്തിന് നിരവധി തവണ കൂട്ടുനിന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക വാഹനം സ്വര്‍ണ്ണക്കടത്തിനായി ദുരുപയോഗം ചെയ്താണ് സഹായിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്‍ വിമാനത്താവളത്തിലേക്കും അവിടെ നിന്നും പിന്നീട് ശിവശങ്കറിന്റെ വീട്ടിലേക്കും ഓഫിസിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ട്. കളളക്കടത്ത് പിടിച്ച ദിവസം ഈ കാര്‍ സ്വര്‍ണവുമായി ബംഗളൂരിലേക്ക് പോയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും സുരേന്ദ്രന്‍ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങളിലാണ് സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Exit mobile version