ചിറക്കടവ്: പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഉയർന്നമാർക്കും യോഗ്യതയും നേടി ഇപ്പോൾ 55 ലക്ഷത്തിന്റെ ഫെലോഷിപ്പും നേടി രേഷ്മ ബാബു എന്ന ഈ വിദ്യാർത്ഥിനി മാതൃകയാവുന്നു. ശാസ്ത്രസാങ്കേതിക വിദ്യാർത്ഥികൾക്ക് മികച്ച സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം നൽകുന്ന പ്രൈംമിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിനാണ് (പിഎംആർഎഫ്) കോട്ടയം ചിറക്കടവ് സ്വദേശിനി രേഷ്മ ബാബു അർഹയായത്.
രേഷ്മ തിരുപ്പതി ഐസറിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്. ഓർഗാനിക് കെമിസ്ട്രിയിലാണ് ഗവേഷണം നടത്തുന്നത്. മാസം 70,000-80,000 രൂപ വീതം അഞ്ചുവർഷത്തേക്കാണ് ഫെലോഷിപ് ലഭിക്കുക. ഗവേഷണ ഉപകരണങ്ങൾ വാങ്ങാനും വിവിധ വിദേശരാജ്യങ്ങളിൽ അധ്യയനം നടത്തുന്നതിനുമായി 10 ലക്ഷം രൂപ വേറെയും കിട്ടും.
അതേസമയം, തിരുപ്പതി ഐസറിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥിക്ക് ഇത്രയും വലിയ തുകയുടെ ഫെലോഷിപ് ലഭിക്കുന്നത്. പൊതുവിദ്യാലയത്തിൽ മലയാളം മീഡിയം പഠിച്ച് റാങ്കുകളും ഫെലോഷിപ്പും നേടിയ രേഷ്മ ബാബുവിനും മാതാപിതാക്കൾക്കും അഭിനന്ദന പ്രവാഹമാണ്.
രേഷ്മയെയും കുടുംബത്തേയും മാതൃവിദ്യാലയമായ ചിറക്കടവ് വെള്ളാള സമാജം സ്‌കൂളിന്റെ ചെയർമാൻ ടിപി രവീന്ദ്രൻപിള്ള വീട്ടിലെത്തി അഭിനന്ദിച്ചു. ചിറക്കടവ് ഉലകുവീട്ടിൽ ഒഎൻ ബാബുവിന്റെയും ശ്രീദേവിയുടെയും മകളാണ് രേഷ്മ.
Discussion about this post