തിരുവനന്തപുരം: റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ കുടുംബത്തെ തടഞ്ഞുവെച്ച സംഭവത്തിൽ ഇഡിക്ക് കേരള പോലീസ് ഇമെയിൽ അയച്ചു. എൻഫോഴ്‌സ്‌മെന്റിന് എതിരെ ബിനീഷ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.
പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇഡി തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളാപോലീസ് മെയിൽ അയച്ചിരിക്കുന്നത്. ഇഡിയുടെ റെയ്ഡിൽ ബിനീഷിന്റെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇഡിയെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു പോലീസിന്റെ നടപടി.
പിന്നീട്, റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൂജപ്പുര സിഐ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിലിൽ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും അവരുടെ മൊഴി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, ബിനീഷിന്റെ ഭാര്യാപിതാവ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇമെയിൽ മുഖാന്തരം പരാതിയും അയച്ചിട്ടുണ്ട്. തന്റെ മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇഡി ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവെച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും ആ പരാതിയിൽ പറയുന്നു. രാത്രിയോടെ വീട്ടിൽ നിന്നും തന്നെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്നും ്‌ദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post