പുതുപ്പള്ളിയിലെ വാഹനാപകടം; അമ്മയ്ക്ക് പിന്നാലെ മകനും, ചികിത്സയിലിരുന്ന 10 വയസുകാരന്‍ മരണത്തിന് കീഴടങ്ങി, മരണം നാലായി

കോട്ടയം: കോട്ടയത്തിന് സമീപം പുതുപ്പള്ളിയില്‍ കഴിഞ്ഞ ദിവസം കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി ഉയര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അമിത് ആണ് മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെയോടെ മരിച്ചത്.

അപകടത്തില്‍ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം ചിങ്ങവനം മൈലുംമൂട്ടില്‍ ജലജയുടെ മകനാണ് അമിത്. കാറിലുണ്ടായിരുന്ന അഞ്ച് പേരില്‍ ജലജയുടെ പിതാവ് മുരളിയും (70), കെകെ ജിന്‍സും (33) നേരത്തെ മരണ്‌പ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ഒരു കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വടക്കേക്കര എല്‍പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കും നിസാര പരിക്കുകളുണ്ടായിരുന്നു.

Exit mobile version