കൊച്ചി: തിരുവവന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസിൽ രണ്ടാംപ്രതി സന്ദീപ് നായർ മാപ്പുസാക്ഷിയാകും. താൻ കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിക്ക് കത്ത് നൽകി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻഐഎ കോടതി അനുമതി നൽകി.
സന്ദീപിനെ മാപ്പുസാക്ഷിയാക്കിയാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്നും ഉന്നതരിലേക്ക് വരെ അന്വേഷണം നീങ്ങുമെന്നുമാണ് എൻഐഎയുടെ പ്രതീക്ഷ.
സ്വർണ്ണക്കടത്ത് കേസിൽ ശക്തമായ തെളിവുകളുടെ അഭാവം എൻഐഎ സംഘത്തെ കുഴക്കിയിരുന്നു. മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കാനും എൻഐഎ നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതികളിലൊരാൾ മാപ്പുസാക്ഷിയായി കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായിരിക്കുന്നത്.
സിആർപിസി 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പുസാക്ഷിയാക്കണമോ എന്ന കാര്യത്തിൽ എൻഐഎ അന്തിമ തീരുമാനമെടുക്കുക. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായർ. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെടി റമീസുമായി അടുത്തബന്ധമുള്ളതും ഇയാൾക്കാണ്.
Discussion about this post