ചിറ്റാർ: തേക്കടിയിലേക്ക് ബൈക്കിൽ ട്രിപ്പടിച്ച യുവാക്കൾ ഒടുവിൽ എത്തിയത് അതീവസുരക്ഷാ കേന്ദ്രമായ ശബരിമല സന്നിധാനത്ത്. ഗൂഗിൾ മാപ്പ് നോക്കി പോയതാണ് യുവാക്കൾക്ക് തിരിച്ചടിയായത്. നിയന്ത്രണങ്ങൾ മറികടന്ന് അതിസുരക്ഷ മേഖലയായ സന്നിധാനത്ത് എത്തിയ ഇവരെ പോലീസ് പിടികൂടി കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
ചിറ്റാർ ശ്രീകൃഷ്ണവിലാസം ശ്രീജിത്ത്(27), നിരവേൽ വീട്ടിൽ വിപിൻ വർഗീസ് (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് ഏഴിനായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. ചിറ്റാറിൽനിന്ന് തേക്കടിക്ക് പോകാൻ എളുപ്പവഴി തേടിയ യുവാക്കൾ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതാണ് എല്ലാം കുഴച്ചത്. ഇവർ ബൈക്കിൽ സെറ്റ്ചെയ്ത ഫോണിൽ ഗൂഗിൾ മാപ്പ് നോക്കി നോക്കി യാത്ര ചെയ്ത് ഒടുവിൽ സന്നിധാനത്ത് എത്തുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കി ചിറ്റാറിൽനിന്ന് പ്ലാച്ചേരിവഴി പമ്പയിൽ എത്തി. ഗണപതികോവിൽ കടന്ന് മുന്നോട്ട് ചെന്നപ്പോൾ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകുന്നതാണ് പതിവെങ്കിലും ഇവർ പോലീസിന്റെ ശ്രദ്ധയിൽപെട്ടില്ല. യുവാക്കൾ കടന്നുപോയ ശേഷമാണ് വനപാലകരുടെയും പോലീസിന്റെയും ശ്രദ്ധ പതിഞ്ഞത്.
ഉടൻ വിവരം ഇവർ സന്നിധാനത്തുള്ള വനപാലകർക്കും പോലീസിനും കൈമാറി. കോൺക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പൻ റോഡിലൂടെ ചീറിപ്പാഞ്ഞു മരക്കൂട്ടത്ത് എത്തിയ യുവാക്കളെ കാത്ത് വനപാലകർ ട്രാക്ടറിൽ കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് ഇവിടെ കസ്റ്റഡിയിൽ എടുത്തു. ചോദ്യംചെയ്യലിലാണ് ഗൂഗിൾ മാപ്പ് ചതിച്ചതാണെന്ന് വ്യക്തമായത്.
വനമേഖലയിലൂടെ ട്രക്കിങ് പാത തേക്കടിയിലേക്കുണ്ട്. വഴി തേടിയ യുവാക്കൾക്ക് ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത് ആ വഴിയായിരുന്നു. യുവാക്കൾക്കെതിരെ വനത്തിൽ അതിക്രമിച്ചുകടന്നതിന് കേസ് എടുത്തു. ശബരിമല പാതയിൽ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനാൽ അട്ടത്തോടുവരെ മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. അത് ലംഘിച്ചാണ് ഇവർ ഇരുചക്രവാഹനത്തിൽ പമ്പയിൽ എത്തിയത്. രാത്രി 7.30ന് വനപാലകരും പോലീസും ചേർന്ന് ഇവരെ പമ്പയിൽ എത്തിച്ച് തിരിച്ചയച്ചു.
Discussion about this post