മലയാറ്റൂരിലെ പാറമടയിലെ സ്‌ഫോടനം; ഉടമ അറസ്റ്റില്‍, പിടിയിലായത് ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

കൊച്ചി: എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ വിജയ പാറമട ഉടമ ബെന്നി പുത്തേന്‍ പോലീസ് പിടിയിലായി. ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

സ്‌ഫോടനത്തെ തുടര്‍ന്ന് പാറമടയുടെ ഉടമയായ ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടി ഓഫീസുകളിലും ബന്ധുവീടുകളിലും തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

പാറമടയോട് ചേര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തില്‍ ഈ മാസം 21ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണനും കര്‍ണ്ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി നാഗയുമാണ് മരിച്ചത്. വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version