അങ്കമാലി: ദേശീയപാതയിൽ സിഗ്നലിൽ നിർത്തിയിട്ട ചരക്കുലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി പരിക്കേറ്റ നവവരനായ യുവാവ് മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്പിയത്ത് (അനുഗ്രഹ) വീട്ടിൽ ശങ്കരനുണ്ണിയുടെ മകനും സിവിൽ എഞ്ചിനീയറുമായ പ്രവീണാണ് (27) മരിച്ചത്. ദേശീയപാതയിൽ അങ്കമാലി കരയാംപറമ്പിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം.
അങ്കമാലിയിലെ തുറവൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ഡിസൈനറാണ് പ്രവീൺ. പുലർച്ചെ വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു ദുരന്തം. അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ലോറിക്ക് പിന്നിൽ തലയിടിച്ച പ്രവീൺ തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ബൈക്ക് ലോറിയിൽ കുടുങ്ങി നിൽക്കുകയും ചെയ്തു.
പരിക്കേറ്റ് റോഡിൽ വീണ് അവശനിലയിലായ പ്രവീണിനെ നാട്ടുകാരുടെ സഹായത്തോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും പോസ്റ്റുമോർട്ടം നടത്തുക. സെപ്റ്റംബർ അഞ്ചിനായിരുന്നു പ്രവീണിന്റെ വിവാഹം. ഭാര്യ: ഹരീഷ്മ. മാതാവ്: പ്രേമ ലീല. സഹോദരി: രശ്മി (ടീച്ചർ). അപകടത്തിനിടയാക്കിയ ലോറി അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post