തിരുവനന്തപുരം: വഴിയോരത്ത് തുറസ്സായ സ്ഥലത്ത് പഴം-പച്ചക്കറി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ശബ്ദമുയര്‍ത്തി കേരള ഷിപ്പിങ്ങ് കോര്പ്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍ എന്‍ പ്രശാന്ത്. ഇവരെ ഒഴിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും പോലീസിലെയും റവന്യുവിലെയും ചില ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്ത് രംഗത്തെത്തിയത്. ഇവര്‍ സമയം കിട്ടുമ്പോള്‍ സ്വന്തം മനസാക്ഷിയോട് ചിലത് ചോദിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വ്യക്തിയെന്ന നിലയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി നീതി ഉറപ്പാക്കുകയോ, നിയമസഹായം ഏര്‍പ്പാടാക്കേണ്ടി വരികയോ ചെയ്ത കേസുകള്‍ അസ്വഭാവികമായി കൂടുന്ന പശ്ചാത്തലത്തിലാണ് പ്രതികരണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. ”ആരും ചോദിക്കാനും പറയാനുമില്ലാത്ത ഈ പാവങ്ങളുടെ നെഞ്ചത്ത് ‘നിയമം’ നടപ്പിലാക്കുന്നത് ആസൂത്രിതമായി ചില റീട്ടെയില്‍ ചെയിനുകള്‍ക്ക് വേണ്ടി ക്വാട്ടേഷന് എടുക്കുന്നതാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്. നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പര്‍ച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരില്‍ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പര്‍ വാങ്ങി നേരിട്ട് വാങ്ങാന്‍ അറേഞ്ച്മെന്റ് ചെയ്യുക” എന്ന നിര്‍ദേശവും അദ്ദേഹം മുന്പോട്ട് വെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
വഴിയോരത്ത് തുറസ്സായ സ്ഥലത്ത് ആർക്കും വലിയ ശല്ല്യമുണ്ടാക്കാതെ പഴം-പച്ചക്കറി കച്ചവടം ചെയ്ത്, കോവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാൻ നോക്കുന്ന പാവങ്ങളെ അത്യുൽസാഹപൂർവ്വം ഒഴിപ്പിക്കാൻ ഇറങ്ങുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും പോലീസിലെയും റവന്യുവിലെയും ചില ഉദ്യോഗസ്ഥർ സമയം കിട്ടുമ്പോൾ സ്വന്തം മനസ്സാക്ഷിയോട് ചിലത് ചോദിക്കുന്നത് നല്ലതാണ്.
വ്യക്തിയെന്ന നിലയിൽ ഉയർന്ന ഉദ്യോഗസ്ഥർ വഴി നീതി ഉറപ്പാക്കുകയോ, നിയമസഹായം ഏർപ്പാടാക്കേണ്ടി വരികയോ ചെയ്ത കേസുകൾ അസ്വാഭാവികമായി കൂടുന്ന സാഹചര്യത്തിലാണീ പോസ്റ്റ്.
നിങ്ങളുടെ അയൽപ്പക്കത്തും ഈ അസമയത്ത് “പച്ചക്കറി ഒഴിപ്പിക്കൽ” നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ആരും ചോദിക്കാനും പറയാനുമില്ലാത്ത ഈ പാവങ്ങളുടെ നെഞ്ചത്ത് “നിയമം” നടപ്പിലാക്കുന്നത് ആസൂത്രിതമായി ചില റീട്ടെയിൽ ചെയിനുകൾക്ക് വേണ്ടി ക്വൊട്ടേഷൻ എടുക്കുന്നതാണെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്.
നാട്ടുകാരെന്ന നിലയ്ക്ക് നമുക്ക് ചെയ്യാവുന്ന ഒന്ന്, നമ്മുടെ പർച്ചേസ് കഴിയുവോളം, ഒഴിപ്പിക്കപ്പെടുന്ന ഇവരിൽ നിന്നാക്കുക എന്നതാണ്. അവരുടെ നമ്പർ വാങ്ങി നേരിട്ട് വാങ്ങാൻ അറേഞ്ച്മെന്റ് ചെയ്യുക.
എഡിറ്റ്: കശ്മലന്മാരായ തെരുവോര കച്ചവടക്കാർ കാരണം നികുതിയടച്ച് ലൈസൻസെടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിയെന്ന് പല കട്ട്-പേസ്റ്റ് കമന്റുകൾ കണ്ടു. അതിനാണ് ഇവരെയൊക്കെ ഒഴിപ്പിക്കുന്നതെന്നും. ആ സുമനസ്സുകൾക്ക് നമോവാകം.
പിന്നെ, വഴിയോരക്കച്ചവടക്കാരെ കോവിഡ് കാലത്ത് തന്നെ ഉന്മൂലനം ചെയ്യലാണ് നിയമവ്യവസ്ഥയിലെ ഏറ്റവും പ്രധാന പോയിന്റെന്ന് വിശ്വസിക്കുന്ന നിഷ്കുകളോട്…
എയർപോർട്ടിലെ തീ കെടുത്താൻ വന്ന ഫയറെഞ്ചിൻ തടഞ്ഞ് നിർത്തി, ഡ്രൈവരുടെ ID പരിശോധിച്ച് കടത്തിവിടുന്ന CISFകാരനാവല്ലേ!
Discussion about this post