പേരാമ്പ്ര മത്സ്യചന്തയിൽ ഏറ്റുമുട്ടിയവർ ക്വാറന്റൈനിൽ പ്രവേശിക്കണം: നിർദേശിച്ച് കോഴിക്കോട് കളക്ടർ

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് പേരാമ്പ്ര മൽസ്യ ചന്തയിൽ പരസ്പരം ഏറ്റമുട്ടിയവരോട് ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ. രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

സംഘർഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണ്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇന്ന് രാവിലെയാണ് മീൻവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു സംഘർഷമുണ്ടായത്. സംഭവത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലിൽ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര ടൗണിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ചേർന്ന അഞ്ച് പേർ പുലർച്ചെ മത്സ്യവിൽപനയ്ക്ക് എത്തിയതോടെയാണ് തർക്കം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇവരെ ലീഗ് പ്രവർത്തകർ മീൻ വിൽക്കാൻ അനുവദിച്ചില്ല. തുടർന്ന് ഇരുകൂട്ടരും പുറത്തു നിന്നും ആളെ എത്തിച്ച് സംഘർഷമുണ്ടാക്കുകയായിരുന്നു.

ലീഗ് പ്രവർത്തകരും തിരിച്ചടിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഘർഷസാധ്യത ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version