കൊച്ചി: ആലുവയിൽ മരിച്ച മൂന്ന് വയസ്സുകാരന്റെ വയറ്റിൽ രണ്ട് നാണയങ്ങളുണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ വൻകുടലിന്റെ ഭാഗത്തായാണ് നാണയങ്ങൾ ഉണ്ടായിരുന്നതെന്നാണ് കണ്ടെത്തൽ. ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അതേസമയം, നാണയം വിഴുങ്ങിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോഴും ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് കുട്ടിയെ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി. ഡോക്ടർമാർ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ചോറും പഴവും നൽകാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും മടക്കി അയച്ചെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരുന്നു. അതേസമയം നാണയം വിഴുങ്ങിയതാവില്ല മരണകാരണമെന്ന് ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. മരണകാരണം വ്യക്തമാകാൻ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്. കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.
Discussion about this post