കോഴിക്കോട്: മാസങ്ങളായി ശമ്പളം നൽകാത്ത ചന്ദ്രിക മാനേജ്മെന്റ് ശമ്പളം വെട്ടിക്കുറയ്ക്കാനും നീക്കം നടത്തുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ. മെയ് മാസത്തിലെ ശമ്പളം പോലും ജൂലൈ ആയിട്ടും നൽകാത്തതിൽ പ്രതിഷേധിക്കുന്നു എന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ ജീവനക്കാർ പെരുന്നാൾ ദിനത്തിൽ പ്രതിഷേധിച്ചത്.
ശമ്പളം നൽകാതിരിക്കെ തന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം താൽക്കാലികമായി വെട്ടിക്കുറക്കാൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. 70 വർഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപതിപ്പ് അച്ചടി നിർത്തുന്നുവെന്ന റിപ്പോർട്ടുകൾ അടക്കം അടുത്തിടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.
അതേസമയം, കൊവിഡ് പ്രതിസന്ധി മറയാക്കി നേരത്തെയുള്ള പദ്ധതികൾ മാനേജ്മെന്റ് നടപ്പിൽ വരുത്തുകയാണെന്നാണ് ചന്ദ്രികയിലെ ജീവനക്കാർ ആരോപിക്കുന്നത്. ചന്ദ്രിക പത്രത്തിന്റെ ഓൺലൈൻ എഡിഷൻ നിലവിൽ ഔട്ട്സോഴ്സ് ചെയ്തിരിക്കുകയാണ്. ലാഭകരമാക്കാൻ കഴിയുമായിരുന്ന ഓൺലൈൻ എഡിഷൻ ഒട്ടും ആലോചനയില്ലാതെ ഔട്ട്സോഴ്സ് ചെയ്തത് സ്വന്തക്കാരെ സഹായിക്കാനാണെന്നും ഫിനാൻസ് മാനേജരുടെ താൽപര്യമാണെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
നിലവിൽ കണ്ണൂർ റോഡിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും പത്രത്തിന്റെ എഡിറ്റോറിയലും പ്രിന്റിങ്ങും മാറ്റുവാനും മാനേജ്മെന്റ് പദ്ധതിയിടുന്നതായി ജീവനക്കാർ പറയുന്നു. ചന്ദ്രിക പ്രവർത്തിക്കുന്ന കെട്ടിടം നിൽക്കുന്ന സ്ഥലത്തിൽ കണ്ണുവെച്ച് ചന്ദ്രികയെ തകർക്കാൻ ശ്രമിക്കുന്നതായി ലീഗിലെ ഒരു വിഭാഗവും ജീവനക്കാരും വർഷങ്ങൾക്ക് മുൻപ് തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ആഴ്ചപ്പതിപ്പിന്റെയും പത്രത്തിന്റേയും പ്രവർത്തനം മെച്ചപ്പെടുത്തുന്ന തീരുമാനങ്ങളൊന്നുമെടുക്കാതെ കൂടുതൽ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് നിലവിലുള്ള അധികാരികൾ ചെയ്തുകൊണ്ടിരുന്നതെന്ന ആക്ഷേപം തൊഴിലാളികൾ ഉയർത്തുകയാണ്.
Discussion about this post