ആശങ്കയുടെ മുള്‍മുനയില്‍ തലസ്ഥാനം; മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മുപ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സര്‍ജറി യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സര്‍ജറി വാര്‍ഡും അടച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ല കൂടിയാണ് തിരുവനന്തപുരം. മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനു പുറമെ വര്‍ക്കല എസ്ആര്‍ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിവസംതോറും കൂടുതല്‍ രോഗികള്‍ എത്തുകയാണ്. അതേസമയം വൈറസ് വ്യാപനം കൂടുതലുളള വാര്‍ഡുകളില്‍ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതര്‍. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായത്.

കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ചികിത്സാ സൗകര്യം വിപുലപ്പെടുത്താന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തില്‍ കേന്ദ്രം സജ്ജമാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ആദ്യം കണ്‍വന്‍ഷന്‍ സെന്ററാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റുക. പിന്നീട് വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് അനുസരിച്ച് സ്റ്റേഡിയത്തിന്റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

Exit mobile version