തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ തള്ളി മുസ്ലിം ലീഗ്. കോൺഗ്രസിന്റെ ഉന്നതനായ നേതാവ് വ്യക്തിപരമായ പരാമർശം നടത്തുന്നത് ഒഴിവാക്കേണ്ടതായിരുന്നെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മുല്ലപ്പള്ളി പാർട്ടിയുടെ ഉന്നതനായ നേതാവും പാർലമെന്റിന്റെ അകത്തും പൊതു പ്രവർത്തന രംഗത്തും ധാരാളം പ്രവർത്തന സമ്പത്തുള്ള ആളുമാണ്. കെപിസിസിയുടെ പ്രസിഡന്റാണ്. അത്തരമൊരു പദപ്രയോഗം ഒഴിവാക്കാമായിരുന്നു എന്നാണ് ഞങ്ങളുടെ നിലപാട് എന്നും കെപിഎ മജീദ് പറഞ്ഞു.
ഈ വിഷയത്തിന്റെ പേരിൽ പ്രതിപക്ഷത്തെ ഒന്നടങ്കം വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും മജീദ് ചൂണ്ടിക്കാണിച്ചു. ഈ സമയത്തും നിപ്പാ വന്ന സമയത്തും പ്രതിപക്ഷ പാർട്ടികൾ സർക്കാരുമായി സഹകരിച്ച് പോന്നിട്ടുണ്ടെന്നും മജീദ് പറഞ്ഞു.
അതേസമയം, മുസ്ലിം ലീഗും മുല്ലപ്പള്ളിയെ തള്ളി പറഞ്ഞതോടെ യുഡിഎഫിന് അകത്തു തന്നെ വിഷയം പുകയുകയാണ്. കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളാരും മുല്ലപ്പള്ളിയെ പിന്തുണച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രധാന നേതാക്കൾ വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എ, ഐ ഗ്രൂപ്പുകൾക്കിടയിൽ സമ്മതനായ നേതാവല്ലാത്തതിനാൽ കെകെ ശൈലജയ്ക്കെതിരായ പരാമർശത്തെ മുതലെടുത്ത് മുല്ലപ്പള്ളിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന.
Discussion about this post