കോട്ടയം: ബിഎംവി ഹോളിക്രോസ് കോളേജിൽ വെച്ച് ബികോം അവസാന സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന് സഹപാഠികളടക്കം ആരോപിച്ചതോടെയാണ് വനിത കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ എംജി സർവകലാശാല ബിഎംവി ഹോളിക്രോസ് കോളേജിൽനിന്ന് വിശദീകരണവും തേടി.
അതേസമയം, വിദ്യാർത്ഥിനിയുടെ മരണത്തിൽ വിവിധ രാഷ്ട്രീകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ബിവിഎം കോളേജിലേക്ക് മാർച്ച് നടത്തി. ഹാൾടിക്കറ്റിൽ കോപ്പി എഴുതിക്കൊണ്ടുവന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പറയുന്നു.
നല്ലരീതിയിൽ പഠിക്കുന്ന കുട്ടിയായതിനാൽ തങ്ങൾക്ക് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പ്രിൻസിപ്പാളും അധ്യാപകരും ഹാളിലെത്തി വിദ്യാർത്ഥിനിയോട് അരമണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്ലെറ്റുകളും മറ്റും വാങ്ങിവെച്ചു. തുടർന്ന് അൽപസമയം ഹാളിനകത്ത് പരീക്ഷ എഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാർത്ഥിനി ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലൽ കോളേജിലെ ബികോം വിദ്യാർത്ഥിയായിരുന്ന അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ജുവിന് ചേർപ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയെ കാണാതായത്.
Discussion about this post