തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കിലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതിനു പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ധർ. സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിന് തുടക്കമായെന്നാണ് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. നിരീക്ഷണത്തിൽ കഴിയുന്നവരെ ഉൾപ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം. അല്ലാത്തപക്ഷം കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് വിദഗ്ധ സമിതി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്.
സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും കൂടുകയാണ്. സെന്റിനന്റൽ സർവേലൈൻസിലും ഓഗ്മെന്റഡ് സർവേയിലും രോഗ ബാധിതരെ കണ്ടെത്തുന്നു. ഇത് സാമൂഹിക വ്യാപന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിരീക്ഷണത്തിലുള്ളവരെ ഒരു തവണ എങ്കിലും പരിശോധിക്കണം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധ സമിതി അംഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനുവരി മുതൽ ഇതുവരെ അറുപതിനായിരത്തിൽ താഴെ പേരെ മാത്രമാണ് പരിശോധിച്ചത്. ഇതുപോര, ഈ സമയത്തിനുള്ളിൽ മൂന്നരലക്ഷം പേരെയെങ്കിലും പരിശോധിക്കണമായിരുന്നു. ലോക ശരാശരി എടുത്താൽ 10 ലക്ഷം പേരിൽ 1500 പേരെയാണ് കേരളം പരിശോധിക്കുന്നത്. ഇത് വളരെ കുറവാണ്. ഇത് പരമാവധി കൂട്ടണം. യാത്രകൾ ചെയ്ത് വന്നവരേയും ഇവിടുള്ളവരേയും പരിശോധിക്കണമെന്നും അല്ലാത്തപക്ഷം രോഗികളെ തിരിച്ചറിയാൻ കഴിയാതെ വരും എന്നാണ് വിദഗ്ധസമിതി അഭിപ്രായപ്പെടുന്നത്.
Discussion about this post