മിന്നല്‍ മുരളി എന്ന ചിത്രത്തിനായി കാലടി മണിപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് വിനയന്. സിനിമാ സെറ്റിനോടും വേണോ ഈ അസഹിഷ്ണത! നമ്മുടെ നാടിന് ഇതെന്തു പറ്റി എന്നോര്‍ത്ത് തലയില്‍ കൈവച്ചു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.
മരണഭയത്തിന്റെ നാളുകളിലും ഇത്തരം ക്രിമിനല്‍ മാനസികാവസ്ഥ ആളുകള്‍ക്ക് എങ്ങനെയുണ്ടാകുന്നു എന്ന് വിനയന് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച ബംജറ്ഗദള് പ്രവര്‍ത്തകര്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പള്ളി അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സിനിമാ സെറ്റിനോടും വേണോ ഈ അസഹിഷ്ണത!
നമ്മുടെ നാടിന് ഇതെന്തു പറ്റി എന്നോർത്ത് തലയിൽ കൈവച്ചു പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്..
“മിന്നൽ മുരളി” എന്ന സിനിമയ്ക്ക് വേണ്ടി ഒരു പള്ളിയുടെ സെറ്റിടാൻ അമ്പലക്കമ്മിറ്റിക്കാരുടെ അനുവാദം വാങ്ങുകയും വാടക അടക്കുകയും ചെയ്തശേഷമാണ് ആ ജോലി ചെയ്തത്.. കോവിഡ് ദുരന്തം വന്നതിൻെറ കാലതാമസം ക്ഷേത്ര കമ്മിറ്റിക്കാരെ ബോദ്ധ്യപ്പെടുത്തുകയും അവരും പഞ്ചായത്തുമെല്ലാം പൂർണ്ണ പിന്തുണ തന്നിരുന്നു എന്നുമാണ് ചിത്രത്തിൻെറ നിർമ്മാതാവായ ശ്രീമതി സോഫിയ പോളിനോടു ഞാൻ സംസാരിച്ചപ്പോൾ അവർ പറഞ്ഞത്.. എന്നിട്ടും ഇങ്ങനൊരതിക്രമം ഉണ്ടായെങ്കിൽ അതിനെതിരെ ക്ഷേത്രക്കമ്മിറ്റി തന്നെ ആദ്യം നിയമ നടപടിക്കു പോകേണ്ടതാണ്.. മനുഷ്യൻ മരണഭയം പൂണ്ടോടുന്ന നാളുകളിൽ ഇത്തരം ക്രിമിനൽ മാനസികാവസ്ഥ ആളുകൾക്ക് എങ്ങനുണ്ടാവുന്നു എന്നു മനസ്സിലാവുന്നില്ല…
ചിത്രത്തിൻെറ നിർമ്മാതാവ് ശ്രീമതി സോഫിയക്കും, നടൻ ടൊവിനൊക്കും, സംവിധായകൻ ബേസിലിനും ടീമിനും ഐക്യദാർഢ്യം പങ്കുവയ്ക്കുന്നതോടൊപ്പം, കുറ്റവാളികളെ എത്രയും വേഗം നിയമത്തിൻെറ മുന്നിൽ എത്തിക്കാനുള്ള നടപടി പോലീസ് കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു…
Discussion about this post