തിരുവനന്തപുരം: തുടര്‍ച്ചയായ മഴയുടെ അടിസ്ഥാനത്തില്‍ അരുവിക്കര ഡാം തുറന്നു. അഞ്ച് ഷട്ടറുകളാണ് തുറന്നതെന്ന് ജല അതോറിറ്റി പറയുന്നു. യാതൊരു വിധ മുന്നറിയിപ്പും നല്‍കാതെ അര്‍ധരാത്രിയാണ് ഷട്ടറുകള്‍ തുറന്നത്. ഇത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ ഒന്നടങ്കം വെള്ളത്തിലായി. പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
വിവാദത്തില്‍, പ്രതീക്ഷിച്ചതിലും കുടുതല്‍ മഴ പുലര്‍ച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പ് നല്‍കാതെ തുറന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. പുലര്‍ച്ചെ രണ്ട് മണിക്ക് പെയ്ത് ശക്തമായ മഴയെ തുടര്‍ന്നാണ് അരുവിക്കര ഡാം നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ശക്തമായ മഴ ഉണ്ടായത്. മഴ പെയ്തപ്പോള്‍ തന്നെ ദുരന്തനിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് അഞ്ച് ഷട്ടറുകള്‍ തുറന്നതെന്ന് ജല അതോറിറ്റി പറയുന്നു.
രണ്ട് മണിക്കും നാലു മണിക്കുമിടയില്‍ ഓരോ ഷട്ടറും നടപടിക്രമം പാലിച്ചാണ് തുറന്നതെന്നാണ് വിശദീകരണം. എന്നാല്‍ തുറക്കുന്നതിന് മുന്‍പ് ജില്ലാ ഭരണകൂടം മുന്നറിപ്പ് നല്‍കിയിരുന്നില്ല. ഷട്ടറുകള്‍ തുറന്നതിനാല്‍ കരമന ആറിലാണ് വെള്ളം ഉയര്‍ന്നത്. എന്നാല്‍ തലസ്ഥാനനനഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലായത് കിള്ളിയാര്‍ കരകവിഞ്ഞൊഴുകിയത് കൊണ്ടാണ്. ഇതും അരുവിക്കര ഡാം തുറന്നതും തമ്മില്‍ ബന്ധമില്ലെന്നും ജലഅതോറിറ്റി പറയുന്നു. നൂറോളം വീടുകളിലും വെള്ളം ഇരച്ചുകയറി. തലസ്ഥാനത്തിന്റെ വലിയൊരു ഭാഗം തന്നെയാണ് വെള്ളത്തില്‍ മുങ്ങിയത്.
Discussion about this post