കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ യുഡിഎഫും ബിജെപിയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; മനുഷ്യര്‍ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കണമെന്ന ദുഷ്ടലാക്കാണ് ഇവര്‍ക്കുള്ളത്; വിമര്‍ശിച്ച് സിപിഎം

കൊച്ചി: ജനങ്ങളെ ഒപ്പം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന തരംതാണ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. മനുഷ്യര്‍ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കണമെന്ന ദുഷ്ടലാക്കാണ് ഇവര്‍ക്കുള്ളത്. നാട് ഒറ്റക്കെട്ടായിനില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി ജനങ്ങളുടെ ജീവന്‍ പന്താടാനുള്ള നീക്കം ജനം തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവന പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് നിന്ന് മടങ്ങി വരുന്നവരുടെയും മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ എം.പിമാരും എം.എല്‍.എമാരും തന്നെ നേരിട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് സംസ്ഥാനം ശ്രമിക്കുന്നത്. വിയോജിപ്പുകള്‍ ഉള്ള പ്രശ്നങ്ങളിലും പരസ്യമായ പ്രതികരണത്തിന് പോകാതെ അങ്ങേയറ്റം ഉത്തരവാദിത്ത ത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കേന്ദ്ര മന്ത്രി മുരളീധരന്റെ അപക്വമായ പ്രതികരണം ജനങ്ങളില്‍ ആശയക്കുഴപ്പ മുണ്ടാക്കാനുള്ള ശ്രമമാണ്. നാട് അഭിമുഖീകരിക്കുന്ന ഗൗരവമായ സാഹചര്യം എല്ലാവരും തിരിച്ചറിയണം. ഒറ്റക്കെട്ടായി നിന്നാല്‍ പോലും ദുഷ്‌കരമാണ് കേരളം ഏറ്റെടുത്തിട്ടുള്ള ദൗത്യം.
സങ്കുചിത താല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്തി ഒറ്റക്കെട്ടായി പ്രതിരോധ ദൗത്യത്തില്‍ പങ്കാളിയാവുകയാണ് പ്രധാനം. അധികാര മോഹത്താല്‍ ഒരു സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തള്ളിക്കളയാനും ഒരേ മനസ്സോടെ അതിജീവനത്തില്‍ പങ്കാളിയാകാനും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം;

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്
പുറപ്പെടുവിക്കുന്ന പ്രസ്താവന

കോവിഡ് പ്രതിരോധിക്കുന്നതിലും മനുഷ്യ ജീവന്‍ രക്ഷപ്പെടുത്തുന്നതിനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവും സഹായവും എത്തിക്കുന്നതിനും ജനങ്ങളെയൊപ്പം നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന തരംതാണ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു. മനുഷ്യര്‍ മരിച്ചാലും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കണമെന്ന ദുഷ്ടലാക്കാണ് ഇവര്‍ക്കുള്ളത്. നാട് ഒറ്റക്കെട്ടായിനില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി ജനങ്ങളുടെ ജീവന്‍ പന്താടാനുള്ള നീക്കം ജനം തള്ളിക്കളയുക തന്നെ ചെയ്യും.

കോവിഡ് പ്രതിരോധിക്കുന്നതില്‍ സംസ്ഥാനം സ്വീകരിച്ച നിലപാട് ലോക വ്യാപകമായി അംഗീകരിച്ചതാണ്. രോഗവ്യാപനവും മരണ നിരക്കും നിയന്ത്രിക്കുന്നതില്‍ മികവ് കൈവരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സൂക്ഷമതയോടെയും അതീവ ജാഗ്രതയോടെയും സ്വീകരിച്ച നടപടികള്‍ വഴിയാണ്, രോഗ സാധ്യതയുള്ളവരുടേയും പുറത്തു നിന്നു വരുന്നവരേയും കോറന്റൈ ചെയ്തും ജനകീയ മേല്‍നോട്ട സംവിധാനങ്ങള്‍ സ്വീകരിച്ചുമുള്ള നടപടികള്‍ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാന സംഭാവന നല്‍കിയിട്ടുണ്ട്. വിദേശത്തും രാജ്യത്തിനകത്തുമുള്ള മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അവര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നത് അഭിമാനകരവുമാണ്. അവരുടേയും മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അത് തകര്‍ക്കാനുള്ള ഏതു ശ്രമവും മനുഷ്യ ജീവന്‍ അപകടത്തിലാക്കാനുള്ളതാണ്. എം.പിമാരും എം.എല്‍.എമാരും തന്നെ നേരിട്ട് ഇതിനായി ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നതാണ്. രോഗ സാധ്യതയുള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം ഔദ്യോഗിക യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്തതില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിവരശേഖരണത്തിലൂടെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പ്രതിപക്ഷ നേതാവ് തന്നെ വിവാദമുണ്ടാക്കി അട്ടിമറിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കോടതിയിലും പൊതുസമൂഹത്തിലും ആ ശ്രമം പരാജയപ്പെട്ടു. അതിന്റെ തുടര്‍ച്ചയില്‍ എങ്ങനെയെങ്കിലും കേരളത്തെ താഴ്ത്തികെട്ടാന്‍ കഴിയുമോയെന്ന വൃഥാ ശ്രമം.

കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് സംസ്ഥാനം ശ്രമിക്കുന്നത്. വിയോജിപ്പുകള്‍ ഉള്ള പ്രശ്നങ്ങളിലും പരസ്യമായ പ്രതികരണത്തിന് പോകാതെ അങ്ങേയറ്റം ഉത്തരവാദിത്ത ത്തോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കേന്ദ്ര മന്ത്രി മുരളീധരന്റെ അപക്വമായ പ്രതികരണം ജനങ്ങളില്‍ ആശയക്കുഴപ്പ മുണ്ടാക്കാനുള്ള ശ്രമമാണ്. നാട് അഭിമുഖീകരിക്കുന്ന ഗൗരവമായ സാഹചര്യം എല്ലാവരും തിരിച്ചറിയണം. ഒറ്റക്കെട്ടായി നിന്നാല്‍ പോലും ദുഷ്‌കരമാണ് കേരളം ഏറ്റെടുത്തിട്ടുള്ള ദൗത്യം.
സങ്കുചിത താല്‍പര്യങ്ങള്‍ മാറ്റി നിര്‍ത്തി ഒറ്റക്കെട്ടായി പ്രതിരോധ ദൗത്യത്തില്‍ പങ്കാളിയാവുകയാണ് പ്രധാനം. അധികാര മോഹത്താല്‍ ഒരു സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തള്ളിക്കളയാനും ഒരേ മനസ്സോടെ അതിജീവനത്തില്‍ പങ്കാളിയാകാനും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

Exit mobile version