ഇല്ലാത്ത ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് കണ്ണൂരിലേയ്ക്ക് യാത്ര പാസ് ഒപ്പിച്ചു; പോയത് കാമുകന്റെ കൂടെയും, ശേഷം അറസ്റ്റ്, പിന്നാലെ വിവാഹവും

Marriage | Bignewslive

മലപ്പുറം: ഇല്ലാത്ത ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് കണ്ണൂരിലേയക്ക് യാത്ര പാസ് ഒപ്പിച്ച യുവതി പോയത് കാമുകന്റെ ഒപ്പം. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്‌റ്റേഷനിലെത്തി. ഇതോടെയാണ് കബളിപ്പിച്ച കാര്യം പിടികിട്ടിയത്.

വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും കൈയ്യോടെ പിടികൂടുകയും ചെയ്തു. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല്‍ ഒന്നും നടക്കാതെ പോകുകയായിരുന്നു.

വീണ്ടും ലോക് ഡൗണ്‍ നീട്ടിയപ്പോള്‍ രക്ഷയില്ലാതെ തട്ടിപ്പു പറഞ്ഞ് യാത്രാനുമതി ഒപ്പിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയിലും ലോക് ഡൗണ്‍ സാഹചര്യത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനുമാണ് കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച രണ്ടുപേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയും ചെയ്തു.

Exit mobile version