മേയ് നാലിന് ശേഷം നിയന്ത്രണങ്ങൾ കേന്ദ്ര നിർദേശം പ്രകാരം; പൊതുഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ തോത് അനുസരിച്ച് സോണുകൾ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. 21 ദിവസങ്ങൾക്കുള്ളിൽ ഒരു കേസും പോസിറ്റീവല്ലെങ്കിൽ അത് ഗ്രീൻ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം.

ഇതുപ്രകാരം കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്തിറക്കിയപ്പോൾ കേരളത്തിൽ രണ്ട് ജില്ലകൾ റെഡ്‌സോണും രണ്ട് ജില്ലകൾ ഗ്രീൻസോണും ബാക്കി ജില്ലകൾ ഓറഞ്ച് സോണുമാണ്. എന്നാൽ കേരളത്തിന്റെ പട്ടിക പ്രകാരം നാല് ജില്ലകൾ റെഡ്‌സോണും ബാക്കി ഓറഞ്ച് സോണുമാണ്.

രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് നാലിനുശേഷമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര നിർദേശപ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. എങ്കിലും, പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങൾക്ക് മാത്രമായി ഇളവുകളിൽ തീരുമാനം എടുക്കാനാകില്ലെന്നും സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നിയന്ത്രണം കൂട്ടാം, എന്നാൽ കുറയ്ക്കാൻ സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Exit mobile version