തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്ന് എക്സൈസ്, തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു. മദ്യവിൽപ്പന ശാലകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാരാണ് തീരുമാനിക്കേണ്ടത്. ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രിസഭാ യോഗം ചേർന്ന് വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐയിൽ എന്നിവയ്ക്ക് കീഴിൽ വരുന്ന ബാർ തൊഴിലാളികൾക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ 14 വരെ തുടരുകയാണ്. ലോക്ക്ഡൗൺ തുടരുമോയെന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടികൾ മനസിലാക്കിക്കൊണ്ട് തുടർനടപടി സ്വീകരിക്കാനാണ് കേരള സർക്കാർ ഉദ്ദേശിക്കുന്നത്. കേന്ദ്ര തീരുമാനം വന്നശേഷം കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് എവിയെല്ലാം ഇളവ് വരുത്തണം, എവിടെ തുടരണം എന്നത് തീരുമാനിക്കാം.
Discussion about this post