പത്തനംതിട്ട: ആറ് പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. ഇതിനിടെ, കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയിൽ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിൽ മാത്രം അഞ്ചുപേർക്കാണ് നിലവിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്ന് ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു. ഇതിനിടെ പത്തനംതിട്ടയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് യുവാവ് ചാടിപ്പോയതിനെയും അദ്ദേഹം വിമർശിച്ചു. ഇയാളെ കണ്ടെത്തുന്നത് വരെ അയാൾ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയവ കണ്ടെത്തി അവരെയൊക്കെ നിരീക്ഷണത്തിൻ കീഴിൽ ആക്കേണ്ടിവരും. ഇത്തരത്തിൽ നിർദേശങ്ങൾക്ക് വിരുദ്ധമായി ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനാണ് സർക്കാർ തീരുമാനം.
അതേസമയം, രോഗം ബാധിച്ചവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു. അതേസമയം രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന റാന്നിയിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റാന്നിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളോട് ജാഗ്രത പുലർത്താൻ നിർദേശം നൽകും. കൊറോണ ഭീതിക്കിടയിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും. വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയില്ലാതെ കുട്ടികൾക്ക് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങൾ എല്ലാ സ്കൂളിലും ഒരുക്കിയിട്ടുണ്ട്. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട ചികിത്സയിലോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കിൽ അവർക്കായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. ഇത്തരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾ വീട്ടുനിരീക്ഷണത്തിൽ ഉണ്ടെന്നാണ് വിവരം. ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്മുറികൾ തയ്യാറാക്കും.
കേരളത്തിൽ കോവിഡ് -19 ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമുള്ളപക്ഷം പരീക്ഷാ ഹാളിൽ കുട്ടികൾക്ക് മാസ്കും സാനിറ്റൈസറുകളും കൊണ്ടുപോകാൻ സിബിഎസ്ഇ അനുവാദം നൽകിയിട്ടുണ്ട്.
Discussion about this post