കണ്ണൂർ: തയ്യിലിൽ കടപ്പുറത്ത് കടൽഭിത്തിയിലെ പാറകൾക്ക് ഇടയിൽ ഒരുവയസുകാരൻ വിയാനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിച്ച് പോലീസ്. കുഞ്ഞിനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ ശേഷം കടൽഭിത്തിയിൽ എറിഞ്ഞു കളയുകയായിരുന്നു എന്നാണ് മൊഴി. കുറ്റം സമ്മതിച്ചതോടെ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വയസുകാരൻമകനെ കൊന്നത് കാമുകനൊത്ത് ജീവിക്കാനാണ് എന്ന് ശരണ്യ മൊഴി നൽകി. തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം കടൽതീരത്ത് ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കടൽഭിത്തിക്കു മുകളിൽ ഇന്നലെ രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലും അറസ്റ്റും.
ഇന്നലെ മുതൽ കൊല്ലപ്പെട്ട വിയാന്റെ അച്ഛൻ പ്രണവും, അമ്മ ശരണ്യയും പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരിൽ ഒരാൾ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കടൽഭിത്തിയിലെ പാറക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
എന്നാൽ കസ്റ്റഡിയിലുള്ള ഇരുവരും അവരവരുടെ മൊഴികളിൽ ഉറച്ച് നിൽക്കുകയും മൊഴികളിലെ വൈരുധ്യവും പോലീസിനെ കുഴക്കിയിരുന്നു. വിയാനെ കൊലപ്പെടുത്തിയ രീതി മനസിലാക്കാനും ആരാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്താനുമായിരുന്നു പോലീസ് ശ്രമം.
തുടർച്ചയായ ചോദ്യം ചെയ്യലിലും പരസ്പരം കുറ്റം ആരോപിക്കുന്നതല്ലാതെ ഇരുവരും കുറ്റസമ്മതം നടത്താൻ തയ്യാറായില്ല. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോൾ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാൽ കുഞ്ഞ് ഉണർന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറഞ്ഞിരുന്നു. ഈ മൊഴികളിൽ വ്യക്ത വരുത്തുന്നതിന് കിടക്കവിരികളും, കുട്ടിയുടെ പാൽക്കുപ്പിയുമടക്കം ഫോറസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് നൽകി.
Discussion about this post