തെങ്കാശിയിലെ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; അപകടം വേളാങ്കണ്ണിയിൽ നിന്നും മടങ്ങുന്നതിനിടെ

തെങ്കാശി: നിർത്തിയിട്ടിരുന്ന തീർത്ഥാടകരുടെ വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് മരണം. കൊല്ലം സ്വദേശികളായ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം മാന്നൂർ സ്വദേശി സിഞ്ചു കെ നൈനാൻ, കല്ലുവാതുക്കൽ സ്വദേശി സിജു തോമസ് എന്നിവരും ശിവകാശി സ്വദേശി രാജശേഖറുമാണ് മരിച്ചത്. തെങ്കാശി വാസുദേവ നല്ലൂരിനടുത്ത് വെച്ചായിരുന്നു അപകടം.

തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. സിഞ്ചുവും സിജുവും ഉൾപ്പടെയുള്ളവർ വേളാങ്കണ്ണിയിൽ നിന്ന് തീർത്ഥാടനത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയാണ് കാറിൽ സ്വകാര്യ ബസ് വന്ന് ഇടിച്ചത്. ചെന്നൈയിൽനിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു ബസ്.

തീർത്ഥാടക സംഘത്തിന്റെ കാർ തകരാറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ബസ് ഇടിച്ചത്. കേടായ വാഹനം നീക്കാൻ എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജശേഖരൻ. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചു.

അപകടം നടന്ന ഉടൻ വാസുദേവ നെല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ശിവഗിരി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തീർത്ഥാടക സംഘത്തിലെ മറ്റുള്ളവർ വാഹനം കേടായതിനെ തുടർന്ന് നേരത്തെ മറ്റൊരു ഓമ്നി ബസിൽ നാട്ടിലേക്ക് പോയിരുന്നു.

Exit mobile version