തിരുവനന്തപുരം: ഡൽഹിയിലെ ഷഹീൻ ബാഗ് പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന്റെ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ്. സുരക്ഷ കാരണങ്ങളുന്നയിച്ച് ഞായറാഴ്ച രാവിലെയാണ് സമരസമിതി ഭാരവാഹികൾക്ക് ഷഹീൻ ബാഗ് സമരപ്പന്തൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയത്.
ഭാരവാഹികളെ ഞായറാഴ്ച രാവിലെ പത്തോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അതീവ സുരക്ഷ മേഖലയായ സെക്രട്ടേറിയേറ്റിന് മുൻവശം കാഴ്ച മറക്കുന്ന രീതിയിൽ പന്തൽ കെട്ടി സമരം ചെയ്യുന്നത് ഗുരുതര സുരക്ഷ വീഴ്ചയ്ക്ക് കാരണമാകുമെന്നാണ് നോട്ടീസിൽ പറയുന്നത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കാണ് ഇത്തരത്തിൽ പന്തൽ കെട്ടി സമരം നടത്താൻ അനുമതി നൽകാറ്. നിരന്തരം പന്തൽ കെട്ടിയിരിക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും നോട്ടീസിൽ പറയുന്നു. പന്തൽ നീക്കാത്ത പക്ഷം പോലീസ് പൊളിച്ചുനീക്കുമെന്ന സൂചനയും വാക്കാൽ നൽകിയിട്ടുണ്ട്.
എവേക്ക് എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് തലസ്ഥാനത്ത് ഷഹീൻ ബാഗ് സമരപ്പന്തൽ ഉയർന്നത്. വിദ്യാർത്ഥിനികളും വീട്ടമ്മമാരും അണിനിരക്കുന്ന സമരത്തിന് ‘ രാഷ്ട്രീയ-സാംസ്കാരിക- സാമൂഹ്യ മേഖലകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Discussion about this post