തിരുവനന്തപുരം: ശബരിമല തിരുവാഭരണം ക്ഷേത്രത്തിന് സമർപ്പിച്ചിട്ടും പന്തളം കൊട്ടാരം ആഭരണങ്ങൾ സൂക്ഷിക്കുന്നതിനെ സുപ്രീംകോടതി വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. തിരുവാഭരണത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ ആശങ്ക ദേവസ്വം ബോർഡിനുമുണ്ടന്ന് എൻ വാസു പ്രതികരിച്ചു. പന്തളം രാജകുടുംബത്തിലെ ഒരു അധികാരവും കവർന്നെടുക്കാൻ ദേവസ്വം ബോർഡിന് താൽപ്പര്യമില്ല. സുപ്രീം കോടതി വിധിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിക്കുന്നു. തിരുവാഭരണ വിഷയത്തിൽ സുപ്രീം കോടതി എന്തു പറയുന്നുവോ അത് നടപ്പാക്കാൻ ദേവസ്വം ബോർഡ് തയ്യാറാണെന്നും എൻ വാസു കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ. കൊട്ടാരത്തിനുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സംഭവം കോടതിയിലെത്താൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡല്ല പന്തളം കൊട്ടാരത്തിലാണ് നിലവിൽ തിരുവാഭരണം സൂക്ഷിക്കുന്നത്. അതേസമയം, ശബരിമല തിരുവാഭരണം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post