കൊച്ചി: കൊച്ചിയിലെ മെട്രോ തൂണുകൾക്കു മുകളിൽ കുടുങ്ങിയതിനെ തുടർന്ന് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി ‘മെട്രോ മിക്കി’യെ ദത്തെടുക്കാൻ തയ്യാറായി എട്ടു പേർ രംഗത്ത്. അതേ സമയം, മിക്കി തന്റെ വളർത്തു പൂച്ചയാണെന്ന അവകാശപ്പെട്ട് ആലുവ സ്വദേശിനിയും രംഗത്തെത്തി. പനമ്പിള്ളി നഗർ പെറ്റ് ഹോസ്പിറ്റലിൽ മൃഗസ്നേഹികൾക്ക് ഒപ്പം സ്നേഹം അനുഭവിച്ച് കഴിയുകയാണ് മെട്രോ മിക്കി എന്ന് പേരിട്ട പൂച്ചക്കുട്ടി. പൂച്ചക്കുട്ടിയെ നല്ലപോലെ നോക്കി വളർത്താൻ കഴിയുമെന്ന് ഉറപ്പുള്ളവർക്കു നടപടിക്രമം പൂർത്തിയാക്കി പൂച്ചയെ കൈമാറുമെന്ന് എസ്പിസിഎ എറണാകുളം ഭാരവാഹി ടികെ സജീവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദത്തെടുക്കാനായി ആരാധകർ നിരനിരയായി എത്തിയത്. മെട്രോ തൂണിൽ കയറിയ പൂച്ചയെ രണ്ടുമണിക്കൂറോളം നീണ്ട കഷ്ടപ്പാടിന് ഒടുവിലാണ് താഴെയിറക്കിയത്. വലിയ വാർത്ത സൃഷ്ടച്ചതോടെ മിക്കി ഇപ്പോൾ ഒരു ‘സെലിബ്രിറ്റി പൂച്ചക്കുട്ടി’യായി മാറിയിട്ടുണ്ട്. മിക്കിയെ വളർത്താനായി കുട്ടികളും അച്ഛനമ്മമാർ മുഖേന രംഗത്തു വന്നിരിക്കുകയാണ്.
അതേസമയം, തന്റെ വീട്ടിൽ വളർത്തുന്ന പൂച്ചയെ സഹോദരൻ കൊണ്ടു പോയി കളഞ്ഞതാണെന്ന വാദവുമായാണ് ആലുവ സ്വദേശിനി എസ്പിസിഎയെ സമീപിച്ചത്. എന്നാൽ, പൂച്ചക്കുട്ടിയുടെ ഫോട്ടോയോ മറ്റോ എസ്പിസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും കൈമാറിയിട്ടില്ല. വളർത്തു പൂച്ചകളെ നഷ്ടപ്പെട്ട മറ്റു ചിലരും മിക്കിയെ ദത്തെടുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു രംഗത്തു വന്നിട്ടുണ്ട്. എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് ഉചിതരായവരെ ഇന്നു കണ്ടെത്തും. ദത്തെടുക്കുന്നവർ പൂച്ചക്കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് എസ്പിസിഎയ്ക്ക് സത്യവാങ്മൂലം നൽകണം. തുടർന്ന് ഒരു ചടങ്ങിൽ വച്ചു മിക്കിയെ ഔപചാരികമായി കൈമാറും. പൂച്ചക്കുട്ടിയെ മെട്രോ തൂണിനു മുകളിൽ നിന്നു രക്ഷിച്ച അഗ്നിരക്ഷാ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിക്കുമെന്നു ടികെ സജീവ് പറഞ്ഞു.
Discussion about this post