കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പരാമർശവുമായി കെ മുരളീധരൻ എംപി. ഗവർണർ അരമൂക്കുമായി തിരുവിതാംകൂർ വിട്ട സർ സി പിയുടെ ചരിത്രം വായിക്കണമെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. അരമൂക്കുമായാണ് സർസിപി തിരുവിതാംകൂർ വിട്ടത്. ഗവർണ്ണർ റബ്ബർ സ്റ്റാമ്പാണ്. ലക്ഷ്മണരേഖ കടക്കരുതെന്ന് മുഖ്യമന്ത്രി ഗവർണറെ ഓർമ്മിപ്പിക്കണമെന്നും ശക്തമായി പ്രതികരിക്കാൻ നട്ടെല്ല് കാണിക്കണമെന്നും കെ മുരളീധരൻ കോഴിക്കോട് ആവശ്യപ്പെട്ടു.
എംഎൽഎമാർ ഒരുമിച്ച് പാസാക്കിയ നിയമത്തിന് ക്രിമിനൽ സ്വഭാവമുണ്ടെന്ന് ഗവർണർ പറയുമ്പോൾ അയാളെ ഗവർണർ എന്ന് വിളിക്കാൻ പറ്റില്ല. ഇപ്പോഴും അദ്ദേഹം ധിക്കാരം തുടരുകയാണ്. ഇപ്പോഴും അദ്ദേഹം പറയുന്നത് താനാണ് പരമാധികാരിയെന്നാണ്. അതാണ് സർ സിപിയുടെ ചരിത്രം വായിക്കണമെന്ന് ഞാൻ പറയാൻ കാരണം. തിരുവിതാംകൂർ സ്വതന്ത്രരാഷ്ട്രമാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചയാളായിരുന്നു സർ സിപി. അവസാനം വെട്ടു കിട്ടി അരമൂക്കുമായാണ് തിരുവിതാംകൂറിൽ നിന്ന് പോയത്- കെ മുരളീധരൻ പറഞ്ഞു.
ഗവർണർ റബ്ബർ സ്റ്റാമ്പ് തന്നെ. ഈ പറയുന്നതിന് മറുപടി പറയാൻ രാജഗോപാൽ കാണിച്ച നട്ടെല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം. ഗവർണ്ണർ ലക്ഷ്ണരേഖ കടക്കുമ്പോൾ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കണം. നട്ടെല്ലോട് കൂടി മറുപടി പറഞ്ഞാൽ ഒരുമിച്ച് നീങ്ങാം. പൊതുയോഗത്തിൽ വീമ്പിളക്കിയാൽ പോരെന്നും ഗവർണറെ നിർത്തേണ്ട ദിക്കിൽ നിർത്തണമെന്നും മുരളീധരൻ വിമർശിച്ചു.
Discussion about this post