പൊതുവേദിയില്‍ സ്ത്രീകളെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചും, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അശ്ലീല പ്രസംഗം നടത്തിയും ബിജെപി നേതാവ്! കേസ് എടുത്തതോടെ നേതാവ് ഒളിവില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായതോടെ നേതാവിന്റെ കുരുക്ക് മുറുകുകയായിരുന്നു.

കൊട്ടാരക്കര: പൊതുവേദിയില്‍ സ്ത്രീകളെയും പോലീസ് ഉദ്യോഗസ്ഥരെയും പരസ്യമായി അധിക്ഷേപിച്ച് ബിജെപി നേതാവ്. സ്ത്രീകള്‍ക്ക് നേരെ കേട്ടാലറയ്ക്കുന്ന അശ്ലീല സംഭാഷണം ആണ് ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ നടത്തിയത്. ഒപ്പം പോലീസ് സേനയെയും അധിക്ഷേപിച്ചിട്ടുണ്ട്. കൊട്ടാരക്കര പുലമണില്‍ ബിജെപി നടത്തിയ ദേശീയപാത ഉപരോധസമരത്തിലാണ് അശ്ലീലത നിറഞ്ഞ പ്രസംഗം ബിജെപി നേതാവ് നടത്തിയത്.

പി അയിഷാപോറ്റി എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, എംഎല്‍എമാരായ യു പ്രതിഭ, വീണ ജോര്‍ജ്, കൊട്ടാരക്കര എസ്‌ഐ മനോജ്, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സോമന്റെ പ്രസംഗം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായതോടെ നേതാവിന്റെ കുരുക്ക് മുറുകുകയായിരുന്നു.

ഡിജിപിക്കും കൊട്ടാരക്കര റൂറല്‍ എസ്പിക്കും അയിഷാപോറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം ഇയാള്‍ക്കെതിരെ കൊട്ടാരക്കര പോലീസ് കേസ് എടുത്തു. ഇതിനു പിന്നാലെ ഇയാള്‍ നാടുവിട്ടു. രാഷ്ട്രീയകക്ഷിഭേദമന്യേ വിവിധഭാഗങ്ങളില്‍ നിന്നാണ് സോമനെതിരെ പ്രതിഷേധം ഉയരുന്നത്. സ്ത്രീത്വത്തെ അവഹേളിച്ചതിനും മോശം വാക്കുകള്‍ പൊതുവേദിയില്‍ ഉപയോഗിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. അശ്ലീല പ്രസംഗം ശീലമാക്കിയ സോമനെതിരെ ബിജെപിയില്‍തന്നെ ശക്തമായ എതിര്‍പ്പുണ്ട്. സ്ത്രീകളും കുട്ടികളും കേട്ടുനില്‍ക്കെയാണ് പൊതുവേദിയില്‍ നേതാവിന്റെ അശ്ലീല പ്രസംഗം.

Exit mobile version