ന്യൂഡൽഹി: യത്തീംഖാനകൾ ബാലനീതി നിയമത്തിന്റെ പരിധിയിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജികൾ പ്രത്യേകം പരിഗണിക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. ശിശുക്ഷേമ സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്യുന്നത് യത്തീംഖാനകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കാണിച്ച് സമസ്തയാണ് കേരളത്തിൽ നിന്ന് സുപ്രീം കോടതിയെ സമീപിച്ചത്. ബാല നീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടി വന്നാൽ യത്തീംഖാനകൾ അടച്ചിടേണ്ടി വരും എന്നും സമസ്തയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ഹർജികൾ പ്രത്യേകം ആയി പരിഗണിക്കാൻ തീരുമാനിച്ചത്.
ശിശുക്ഷേമ സ്ഥാപനങ്ങളായി അനാഥാലയങ്ങളെ രജിസ്റ്റർ ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ ജസ്റ്റിസ് മദൻ ബി ലോകൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് 2017ൽ ഉത്തരവിട്ടിരുന്നു. 2015ലെ ബാലനീതി നിയമ പ്രകാരമായിരുന്നു ഉത്തരവ്. ഇതിനെ പിൻപറ്റി കേരളത്തിൽ പ്രവർത്തിക്കുന്ന യത്തീംഖാനകൾ അടക്കമുള്ള അനാഥാലയങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സമസ്ത യത്തീംഖാന കോർഡിനേഷൻ കമ്മിറ്റി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
അതേസമയം, അനാഥാലയങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിൽ വിധി പ്രഖ്യാപിച്ചതിനാൽ സമസ്തയുടെ ഹർജി പ്രത്യേകമായി ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി രജിസ്ട്രി തയ്യാറായിരുന്നില്ല. ഇതേതുടർന്നാണ് മുൻ ഉത്തരവിൽ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
Discussion about this post