തിരുവനന്തപുരം: പിഎസ്സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചത് അറസ്റ്റിലായ മൂന്നുപേർ മാത്രമാണെന്ന റിപ്പോർട്ടുമായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട്. നടന്നത് കൂട്ട കോപ്പിയടിയോ ചോദ്യപേപ്പർ ചോർച്ചയോ അല്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. പിഎസ്സി സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതികളായ മൂന്നുപേർ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നും പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
ഇതോടെ റാങ്ക് പട്ടികയിൽ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പിഎസ്സി ചെയർമാൻ എംകെ സക്കീർ അറിയിച്ചു. റാങ്ക് പട്ടികയിൽ ഇടംനേടിയ മറ്റ് ഉദ്യോഗാർഥികൾക്ക് അഡൈ്വസ് മെമ്മോ നൽകുന്നതിൽ തടസമില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതെന്നും അതിനാൽ നിലവിലെ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകാനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത കമ്മീഷൻ യോഗത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് അവതരിപ്പിക്കും. ചർച്ച ചെയ്തശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്നും പിഎസ്സി ചെയർമാൻ പറഞ്ഞു.
പരീക്ഷാത്തട്ടിപ്പ് നടത്തിയവരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. പരീക്ഷ നടത്തിപ്പിൽ പിഎസ്സിയുടെ ഭാഗത്തുനിന്ന് തെറ്റുപറ്റിയതായി റിപ്പോർട്ടിൽ പറയുന്നില്ല. ചോദ്യപേപ്പറുകൾ ചോർന്നുപോയെന്നോ പിഎസ്സിക്ക് തെറ്റുസംഭവിച്ചെന്നോ കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിലെ കണ്ടെത്തലുകൾക്കനുസരിച്ച് മറ്റു നടപടികളുണ്ടാവും. കേസിൽ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരുടെ പേരുകളല്ലാതെ മറ്റുപേരുകൾ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയിട്ടില്ലെന്നും പിഎസ്സി ചെയർമാൻ പറഞ്ഞു.
Discussion about this post