ആലപ്പുഴ: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മാവേലിക്കര കോടതിയില്‍ ഹാജരാക്കുന്ന വഴിയിലാണ് അപ്പുണ്ണി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
കിളിമാനൂര്‍ സ്വദേശിയായ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് ആലപ്പുഴ സ്വദേശിയായ അപ്പുണ്ണി. രണ്ട് കൊലക്കേസ് അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയും ക്വട്ടേഷന്‍ ടീം അംഗവുമാണ് അപ്പുണ്ണി.
മറ്റൊരു കേസിന്റെ ഭാഗമായി മാവേലിക്കര കോടതിയില്‍ ഹാജരാക്കാനാണ് അപ്പുണ്ണിയെ കൊണ്ടുപോയത്. ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയ ശേഷം പോലീസ് പണം കൊടുക്കുന്ന സമയത്താണ് അപ്പുണ്ണി രക്ഷപ്പെട്ടത്.
പൂജപ്പുര ജയിലിലെ അന്തേവാസിയായ അപ്പുണ്ണി, താന്‍ ജയില്‍ ചാടുമെന്ന് ജയിലില്‍ ഒപ്പമുളളവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പുണ്ണി ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാളെ ലാഘവത്തോടെയാണ് പോലീസ് കോടതിയില്‍ കൊണ്ടുപോയത്.
റേഡിയോ ജോക്കി കേസിന്റെ വിചാരണ നടപടികള്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് അപ്പുണ്ണിയുടെ രക്ഷപ്പെടല്‍. രാജേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പ്രധാന പങ്കുവഹിച്ച ആളാണ് അപ്പുണ്ണി.
ഖത്തറിലെ വ്യവസായിയായ സത്താര്‍ അപ്പുണ്ണിയുടെ സുഹൃത്തായ സ്വാലിഹിനാണ് ക്വട്ടേഷന്‍ നല്‍കിയത്. അപ്പുണ്ണി അടങ്ങുന്ന സംഘമാണ് മടവൂരിലെത്തി രാജേഷിനെ കൊന്നത്. സംഭവത്തിനുശേഷം തമിഴ്നാട്ടിലും കര്‍ണാടകയിലുമായി ഒളിവില്‍ക്കഴിഞ്ഞ അപ്പുണ്ണിയെ ആലപ്പുഴയില്‍ നിന്നായിരുന്നു പിടികൂടിയത്.
2018മാര്‍ച്ച് ഇരുപത്തിയേഴിനാണ് റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് കൊല്ലപ്പെടുന്നത്. ഒന്നാം പ്രതി സത്താറിന്റെ നൃത്താധ്യാപികയായ ഭാര്യയുമായി ഖത്തറിലുണ്ടായിരുന്ന സമയത്ത് രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Discussion about this post