തിരുവനന്തപുരം: കരമനയിലെ ഗോപിനാഥൻ നായരുടെ കുടുംബത്തിൽ 15 വർഷത്തിനിടെ ഉണ്ടായ ഏഴ് മരണങ്ങളിലെ ദുരൂഹത സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തും. ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലുമാണ് വിശദമായ അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ദുരൂഹ മരണങ്ങൾ നടന്ന കൂടത്തിൽ കുടുംബത്തിന്റെ സ്വത്ത് തിട്ടപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകും.
ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയും അന്വേഷണ വിധേയമായി ആദ്യഘട്ടത്തിൽ തന്നെ ചോദ്യം ചെയ്യും. ജയമാധവന്റെ മരണശേഷം ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയാണ് ചോദ്യം ചെയ്യുക. കൂടുതൽ ദുരൂഹതകളുള്ള രണ്ട് മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലുമാണ് വിശദമായ അന്വേഷണം നടത്തുക. കേസ് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ് ഇക്കാര്യം ആവശ്യപ്പെട്ട് ശുപാർശ നൽകിയിരിക്കുന്നത്. അന്വേഷണം കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെടുക്കും.
30 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ തലസ്ഥാനത്തു കൂടത്തായി മാതൃകയിൽ കൊലപാതകപരമ്പര നടന്നതായാണ് സംശയം. കരമന, കാലടി കുളത്തറയിൽ കൂടത്തിൽ (ഉമാമന്ദിരം) തറവാട്ടിലെ ഏഴുപേരുടെ മരണത്തിലാണ് ദുരൂഹത. കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരങ്ങളായ നാരായണപിള്ളയുടെ മകൻ ജയമാധവൻ, വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരുടെ മരണമാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു നൽകിയ പരാതിപ്രകാരമാണു പോലീസ് കേസെടുത്തത്. തന്റെ ഏകമകൻ പ്രകാശനാണു സ്വത്തുക്കളുടെ അവകാശിയെന്നു പ്രസന്നകുമാരി മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിൽ പറയുന്നു.
മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ജയമാധവന്റെ മരണശേഷം തറവാട്ടിലെ കാര്യസ്ഥനും മറ്റു ചിലരും ചേർന്നു വ്യാജരേഖ ചമച്ച്, സ്വത്ത് തട്ടിയെടുത്തെന്നാണ് ആരോപണം. 2013ൽ മരിച്ച ഗോപിനാഥൻ നായരുടെ മകൻ ജയപ്രകാശ്, 2017ൽ മരിച്ച ഗോപിനാഥൻ നായരുടെ സഹോദരപുത്രൻ ജയമാധവൻ എന്നിവരുടെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇവർ കട്ടിലിൽനിന്നു വീണോ കട്ടിലിൽ തലയിടിച്ചോ മരിച്ചെന്നാണു ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചത്. എന്നാൽ, ഇത് ചിലർ നടത്തിയ കൊലപാതകമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അതേസമയം, സ്വത്ത് കൈമാറിയത് സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണെന്നും ഇഷ്ടദാനമായി ലഭിച്ചതാണെന്നുമാണ് ആരോപണവിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ വാദം. മരണം അറിയിച്ച സമയത്ത് പോലും ഇപ്പോൾ പരാതിയുമായി മുന്നോട്ട് വന്ന ബന്ധുക്കൾ തിരിഞ്ഞുനോക്കിയില്ലെന്നും ഇയാൾ പറയുന്നുണ്ട്.
Discussion about this post