തിരുവനന്തപുരം: രാജ്യത്തെ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി. രാജ്യത്തെ ആക്രമണങ്ങളിലും ആൾക്കൂട്ടകൊലപാതകങ്ങളിലും ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിലാണ് പ്രമുഖരായ 49 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ ജനരോഷം ഉയർന്നിട്ടും വിഷയത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തതിനെ അപലപിച്ച് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സിപി പ്രമോദ് പത്രക്കുറിപ്പ് ഇറക്കി.
വിഷയത്തിൽ അഭിഭാഷക സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കേരളാ സംസ്ഥാന കമ്മിറ്റി ഈ വിഷയത്തിൽ കേരളത്തിലെ 10000 അഭിഭാഷകർ ഒപ്പിട്ട നിവേദനം ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ 9, 10 തീയതികളിൽ കേരളത്തിലെ എല്ലാ കോർട്ട് സെന്ററുകളിലും പ്രതിഷേധയോഗങ്ങളും ഒപ്പ് ശേഖരണവും എഐഎൽയുവിന്റെ നേതൃത്വത്തിൽ നടത്തുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമായ 49 പ്രധാന വ്യക്തികൾക്കെതിരെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച പ്രതിഷേധം അറിയിച്ച് കത്തെഴുതിയതിന് രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത് അപലപനീയമാണ്. രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് ക്രിമിനൽ കുറ്റം ചുമത്തിയത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനകരമാണ്. ഒരു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് എടുത്തത് എങ്കിലും, തനിക്ക് കത്തയച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പ്രധാനമന്ത്രി മൗനം ദീക്ഷിക്കുന്നതല്ലാതെ നാളിതുവരെ പ്രതികരിച്ചിട്ടില്ല. ആൾക്കൂട്ടകൊലപാതകങ്ങളും, ദളിത്- ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളും ദിനം പ്രതി പെരുകുകയാണ്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്മരണകളെ പോലും കളങ്കപ്പെടുത്തും വിധം വർഗ്ഗീയ ശക്തികൾ അഴിഞ്ഞാടുന്നു. പ്രതിഷേധ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുവാൻ ഏതറ്റം വരെയും പോകുന്ന പുതിയ അക്രമ സംസ്കാരം രാജ്യത്ത് വ്യാപിക്കുകയാണ്. ഗൗരീലങ്കേഷിന്റെ കൊലപാതകമടക്കമുള്ള സംഭവപരമ്പരകളുടെ ശ്രേണിയിലേക്കാണ് സാംസ്കാരിക നായകരുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ കാണേണ്ടതെന്നും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പറയുന്നു.
ഇത്തരം അക്രമ സംഭവ പരമ്പരകളെ എതിർക്കേണ്ടത് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന എല്ലാ പൗരൻമാരുടേയും കടമയാണ്. നീതി നിർവ്വഹണ രംഗത്ത് പ്രവർത്തിയെടുക്കുന്ന അഭിഭാഷക സമൂഹത്തിനും ഈ കടമയിൽ നിന്ന് മാറി നിൽക്കാനാവില്ല. അടൂർ സംഭവത്തിൽ അഭിഭാഷക സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കേരളാ സംസ്ഥാന കമ്മിറ്റി ഈ വിഷയത്തിൽ കേരളത്തിലെ 10000 അഭിഭാഷകർ ഒപ്പിട്ട നിവേദനം ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കുന്നതാണ്. ഒക്ടോബർ 9, 10 തീയതികളിൽ കേരളത്തിലെ എല്ലാ കോർട്ട് സെന്ററുകളിലും പ്രതിഷേധയോഗങ്ങളും ഒപ്പ് ശേഖരണവും എഐഎൽയുവിന്റെ നേതൃത്വത്തിൽ നടത്തുന്നതാണെന്നും അഡ്വ. സിപി പ്രമോദ് അറിയിച്ചു.
Discussion about this post