കോതമംഗലം: ചരിത്രമായി വീണ്ടും കൂനൻ കുരിശ് സത്യം. പള്ളികൾക്കും വിശ്വാസത്തിനും നേരെയുള്ള അധിനിവേശത്തിനെതിരെ യാക്കോബായ സഭയാണ് രണ്ടാം കൂനൻകുരിശ് സത്യം നടത്തി സഭാചരിത്രത്തിലെ പുതിയ അധ്യായം എഴുതി ചേർത്തത്. കോതമംഗലം മാർത്തോമ ചെറിയപള്ളിക്കു മുന്നിലെ കൽക്കുരിശിൽ ആലാത്ത് കെട്ടിയതിൽ പിടിച്ചാണ് ആയിരക്കണക്കിനു യാക്കോബായ വിശ്വാസികൾ രണ്ടാം കൂനൻകുരിശ് സത്യപ്രഖ്യാപനം നടത്തിയത്.
സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വിശ്വാസസമൂഹത്തെ സാക്ഷിയാക്കി പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്തിൽ തൊട്ടാണു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കോതമംഗലത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അഭാവത്തിലാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി സത്യപ്രതിജ്ഞാചടങ്ങിന്റെ നേതൃത്വം ഏറ്റെടുത്തത്.
സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിക്കു പുറത്തെത്തി ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൽപന ജോസഫ് മാർ ഗ്രിഗോറിയോസ് വായിച്ചു. അതിനുശേഷമായിരുന്നു രണ്ടാം കൂനൻകുരിശ് സത്യവാചകം അദ്ദേഹം ചൊല്ലിക്കൊടുത്തത്. പള്ളി മുതൽ ആലുവ മൂന്നാർ റോഡിൽ നാലുകിലോമീറ്റർ അപ്പുറമുള്ള നെല്ലിക്കുഴിവരെ വിശ്വാസികളുടെ നിര നീണ്ടു.
Discussion about this post