ചെന്നൈ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയ കേസിൽ കേരളത്തിൽ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളുള്ള സംഘത്തിനും പങ്കെന്ന് സൂചന. കേസിൽ ബംഗളൂരു ആസ്ഥാനമായ റാക്കറ്റിന് പങ്കുണ്ടെന്നതിന്റെ സൂചന തമിഴ്നാട് ക്രൈംബ്രാഞ്ചിനാണ് ലഭിച്ചത്. ആൾമാറാട്ടം നടത്തിയവർ സമാന ഹാൾടിക്കറ്റുമായി ഒരേസമയം രണ്ട് ഇടങ്ങളിൽ പരീക്ഷ എഴുതിയതായാണ് വിവരം.
ചെന്നൈ സ്വദേശികൾക്കായി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ മലയാളികളായ രണ്ട് സീനിയർ മെഡിക്കൽ വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെയാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. കേരളത്തിലെ പരിശീലന കേന്ദ്ര നടത്തിപ്പുകാരാണ് ഇടനിലക്കാരുമായി ബന്ധപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി. വൻതുക വാഗ്ദാനം ചെയ്താണ് റാക്കറ്റ് ഇവരെ സമീപിച്ചത്. ഹാൾടിക്കറ്റിലെ പേരിൽ ചെറിയ മാറ്റം വരുത്തിയാണ് ഒരേ സമയം രണ്ട് കേന്ദ്രങ്ങളിൽ ഇവർ പരീക്ഷ എഴുതിയത്.
ഉദിത് സൂര്യ എന്ന വിദ്യാർത്ഥി ചെന്നൈയിലും പകരക്കാരനായി പരീക്ഷ എഴുതിയ മലയാളി എംബിബിഎസ് വിദ്യാർത്ഥി ലഖ്നൗവിലും ഒരേ സമയം പരീക്ഷ എഴുതി. ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ഇർഫാൻ എന്ന വിദ്യാർത്ഥി ചെന്നൈയിലും, ആൾമാറാട്ടം നടത്തിയ മലയാളി വിദ്യാർത്ഥി ഡൽഹിയിലുമാണ് പരീക്ഷ എഴുതിയത്. സമാന പേരും വിലാസവും നൽകി രണ്ട് സംസ്ഥാനങ്ങളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇതോടെ ഒരേ സ്വഭാവുമുള്ള ഹാൾ ടിക്കറ്റുകളുടെ വിശദാംശങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് ക്രൈംബ്രാഞ്ച് തേടി. ബംഗളൂരു ആസ്ഥാനമായ കേരളത്തിൽ വേരുകളുള്ള റാക്കറ്റാണ് തട്ടിപ്പിലെ മുഖ്യകണ്ണികളെന്നാണ് പോലീസ് നിഗമനം. കേരളത്തിലെ ഒന്നാം വർഷ എംബിബിഎസ് പ്രവേശന നടപടികൾ പരിശോധിക്കാനും അന്വേഷണ സംഘം നീക്കം തുടങ്ങി.
Discussion about this post