ആലപ്പുഴ: രണ്ട് ദിവസം മുമ്പ് മാത്രമാണ് ആ ടിക്കറ്റ് ഈ ആറുപേർ ചേർന്ന് എടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടിഎം 160869 എന്ന ടിക്കറ്റ് നമ്പറിന് തിരുവോണം ബംപർ ഒന്നാം സമ്മാനമെന്ന് പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് ഒരാൾ അല്ല, ആറ് പേരാണ് ഒരുമിച്ച് ഞെട്ടിയത്. ഇവർ പിരിവിട്ട് കൂട്ടമായി എടുത്ത ലോട്ടറിക്കാണ് 12 കോടിയുടെ ഒന്നാം സമ്മാനമടിച്ചത്. ആലപ്പുഴ കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറുപേരാണ് ആ ഭാഗ്യവാന്മാർ. റോണി, വിവേക്, രതീഷ്, സുബിൻ, റംജി, രാജീവൻ എന്നിവരെയാണ് തിരുവോണം ബംപർ കോടീശ്വരന്മാരാക്കിയിരിക്കുന്നത്.
TM160869 – എന്ന ഒന്നാം സമ്മാനമടിച്ച ടിക്കറ്റും ഒപ്പം മറ്റൊരു ടിക്കറ്റും ഈ ആറുപേരും 600 രൂപ കൊടുത്ത് വാങ്ങിക്കുകയായിരുന്നു. ജ്വല്ലറിക്ക് മുന്‍പിലുള്ള ലോട്ടറിക്കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേര്‍ക്കുമായി ലഭിക്കുക.
രണ്ട് ദിവസം മുമ്പ് കൂട്ടായി വാങ്ങിച്ച ഈ ടിക്കറ്റുകളൊന്ന് ഇത്രവലിയ ഭാഗ്യം കൊണ്ടുവരുമെന്ന് അവരും കരുതിയില്ല. ആദ്യത്തെ ഞെട്ടൽ തീർന്നപ്പോൾ ആറ് പേരും കൂടി കൂട്ടത്തോടെ ലോട്ടറിയുടെ ഒപ്പം ഒരു ഫോട്ടോയുമെടുത്തു. വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ അവർക്ക് പോലും വിശ്വസിക്കാനായില്ലെന്നാണ് ഇവർ പറയുന്നത്.
ആലപ്പുഴ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാൻമാർക്ക് അഭിനന്ദനപ്രവാഹമാണ്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേർക്കാണ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി ലാഭവും ലഭിച്ചു.
Discussion about this post